കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സർക്കാർ തന്നെ വഹിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ‘വേദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവർക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകും. അയൽവീട്ടുകാർ ഈ കുട്ടികൾക്ക് വേണ്ട പരിചരണം നൽകണമെന്ന് അഭ്യർഥിക്കുന്നു’ -കെജ്രിവാൾ പറഞ്ഞു. കർശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. ഇന്ന് 8500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 10 ന് ശേഷം ആദ്യമായാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തിൽ നിന്ന് താഴെ എത്തുന്നത്. 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.