മുട്ടില്‍ മരംമുറിക്കേസ്: പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍, സിപിഐക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്‍ത്തകളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. വനംകൊള്ള തിരിച്ച് വന്ന കഥയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ ഇരിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. സിപിഐ വനം വകുപ്പ് വിട്ടതിൽ പന്തികേട് തോന്നുന്നു. യുഡിഎഫ് വിഷയം ഗൗരവമായാണ് എടുക്കുന്നതെന്നും രാഷ്ട്രീയമായി മുന്നോട്ട് പോകുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എന്താണ് നടന്നതെന്ന് ജനങ്ങളോട് തുറന്ന്പറയാൻ സര്‍ക്കാരിന് ബാധ്യതയുണ്ട്. റവന്യു വനം വകുപ്പുകൾക്ക് പലതും അറിയാം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേസിനെ കുറിച്ച് രണ്ട് വകുപ്പുകളും സംസാരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എല്ലാം ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം വിലയിരുത്തിയാൽ തൊട്ടാൽ കൈ പൊള്ളുന്ന എന്തോ ഉണ്ടെന്ന് വ്യക്തമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

