3125 ബസുകളിൽ ഇന്നുമുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; 15 കിലോഗ്രാം വരെ ലഗേജും സൗജന്യം

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം.
8.30-ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ഉദ്ഘാടനത്തിന് മുൻപുള്ള യാത്രകളിൽ സൗജന്യമുണ്ടാകില്ല.
സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്രയുണ്ടാവുക. ബസുകൾ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. തിരിച്ചറിയൽ കാർഡ് ആവശ്യമില്ല.
കണ്ടക്ടറിൽ നിന്ന് ‘പ്രിയദർശിനി’ ടിക്കറ്റ് വാങ്ങണം. ഓർഡിനറി,സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി,ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി ബസുകളിൽ സൗജന്യം ലഭിക്കും.
15 കിലോഗ്രാം ലഗേജ് സൗജന്യം
സ്ത്രീകൾക്ക് നിലവിൽ ഓർഡിനറി ബസുകളിലുള്ളതുപോലെ 15 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകുന്നത് സൗജന്യം.
സ്ത്രീകൾക്കൊപ്പം നാലു മുതൽ 11 വയസ്സുവരെയുള്ള ആൺകുട്ടികളുണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റെടുക്കണം.

