മേരേ പ്യാരെ ദേശ്വാസിയോം’ അല്ല; ‘എന്റെ കുടുംബാംഗങ്ങളെ’; ചെങ്കോട്ടയിൽ ശൈലി മാറ്റി മോദി

ന്യൂഡൽഹി∙ രാജ്യത്തെ അഭിസംബോധന ചെയ്യവെ പതിവുശൈലിയിൽനിന്ന് വിഭിന്നമായി ജനങ്ങളെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേരേ പ്യാരെ ദേശ്വാസിയോം (എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരെ…), ഭായിയോം ഔർ ബഹനോം (സഹോദരീ സഹോദരന്മാരെ…) എന്നിവയിൽനിന്ന് വ്യതിചലിച്ച് മേരെ പരിവാർ ജനോം (എന്റെ കുടുംബാംഗങ്ങളെ…) എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്തത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശമാണിത്. എന്റെ 140 കോടി കുടുംബാംഗങ്ങളെ എന്നാണ് അദ്ദേഹം പ്രസംഗത്തിൽ ജനങ്ങളെ വിശേഷിപ്പിച്ചത്. പ്രസംഗത്തിലുടനീളം ജനങ്ങളെ പരിവാർജൻ (കുടുംബാംഗങ്ങൾ) എന്നാണ് അഭിസംബോധന ചെയ്തത്. മുൻപ് പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ നടത്തിയിരുന്ന ഭായിയോം ഔർ ബഹനോം എന്നും മറ്റുമുള്ള പദപ്രയോഗങ്ങളിലേക്കു തിരികെപ്പോകാൻ അദ്ദേഹം ശ്രമിക്കാത്തത് ശ്രദ്ധേയമായി. പ്രധാനമന്ത്രിയായി തുടർച്ചയായി പത്താം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

