അർജന്റീന താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ങാം, മെസ്സി അഭിനയിക്കുകയാണെന്നും ആരോപണം; മൈതാനത്ത് സംഘർഷം– വിഡിയോ

അറ്റ്ലാന്റ ∙ ഫിഫ ലോകകപ്പ് സെമിഫൈനല്‍ മല്‍സരത്തിന് ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇംഗ്ലണ്ട്– അര്‍ജന്റീന താരങ്ങള്‍. അർജന്റീന താരം വാലന്റീൻ ബാർകോയും ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമും തമ്മിലാണ് സംഘർഷമുണ്ടായത്. ഫൈനല്‍ വിസിലിന് ശേഷം അർജന്റീന ടീം വിജയം ആഘോഷിക്കുന്നനിടെ ജൂഡ് ബെല്ലിങ്ങാം, വാലന്റീൻ ബാർകോയെ അടിക്കുകയായിരുന്നു. പിന്നാലെ ബെല്ലിങ്ങാമിനെ ബാർക്കോ പിടിച്ചു തള്ളി. ഇരുടീമിലെയും താരങ്ങള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരിഞ്ഞു നില്‍ക്കുകയായിരുന്നു ബാർകോയുടെ തലയ്ക്ക് പിന്നിൽ ബെല്ലിങ്ങാം അടിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് ബെല്ലിങ്ങാമിന് നേരെ തിരിഞ്ഞ ബാര്‍കോ താരത്തെ പിടിച്ചുതള്ളി. ഇതിനിടെ എത്തിയ എക്സെക്വൽ പലാസിയോസും ബെല്ലിങ്ങാമിനെ തള്ളിയതോടെ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങളെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
മല്‍സരത്തിന്റെ അവസാന ഘട്ടത്തിൽ ലയണൽ മെസ്സിയെ ഫൗൾ ചെയ്ത സന്ദർഭത്തിലും ബെല്ലിങ്ങാം അര്‍ജന്റീന താരങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെസ്സി അഭിനയിക്കുകയാണ് എന്നാരോപിച്ചാണ് ബെല്ലിങ്ങാം തര്‍ക്കിച്ചത്.
അർജന്റീന– ഇംഗ്ലണ്ട് മല്‍സരത്തിന്റെ തുടക്കം മുതല്‍ ഫൗളുകളും ആരംഭിച്ചിരുന്നു. മൽസരം തുടങ്ങി രണ്ടാം മിനിറ്റിൽ ലിയാൻഡ്രോ പെരെഡസ്, ജൂഡ് ബെല്ലിങ്ങാമിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പിന്നാലെ എൻസോ ഫെർണാണ്ടസ് ആൻഡേഴ്സനെയും ഫൗൾ ചെയ്തു. ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് ആദ്യ പകുതിയില്‍ തന്നെ ലഭിച്ചു. 26 ഫൗളുകളാണ് മല്‍സരത്തിലാകെ ഉണ്ടായത്. ഇതില്‍ 15 ഫൗളുകൾ അര്‍ജന്റീനയുടേതും 11 ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുമായിരുന്നു.

