കാസർകോട്-മംഗളൂരു കെഎസ്ആർടിസി സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി; യാത്രക്കാർ ഇറങ്ങേണ്ട സ്ഥലങ്ങൾ നേരത്തെ ചോദിച്ചറിയും; മറ്റ് സ്റ്റോപ്പ് ഒഴിവാക്കി ദേശീയപാതയിലൂടെ ഓടും

കാസർകോട് ∙ കെഎസ്ആർടിസി ബസുകൾ സമയക്രമം പാലിക്കുന്നില്ലെന്നും ബസുകൾ ഒരേ സമയത്തു വന്നാൽ സർവീസ് റോഡിലൂടെ ഓടേണ്ട ബസുകൾ യാത്രക്കാരെ എടുക്കാതെ ദേശീയപാതയിലൂടെ ഓടുന്നു എന്നും പരാതി.
കാസർകോട്-മംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ കേരളാതിർത്തിയായ തലപ്പാടിയിലെത്തിയാൽ യാത്രക്കാർ ഇറങ്ങേണ്ട സ്ഥലങ്ങൾ കണ്ടക്ടർ ചോദിച്ചറിയും. ഈ വിവരം ഡ്രൈവറെ അറിയിക്കും. യാത്രക്കാർ ഇറങ്ങാനില്ലാത്ത സ്റ്റോപ്പുകളെ ഒഴിവാക്കി പിന്നീട് ബസുകൾ ദേശീയപാതയിലൂടെ കുതിക്കുകയാണ് ചെയ്യുന്നതെന്നാണു യാത്രക്കാരുടെ പരാതി. സർവീസ് റോഡിൽ കെഎസ്ആർടിസി ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റാതെയാണു സർവീസ് നടത്തുന്നതെന്നും പറയുന്നു.
കെഎസ്ആർടിസി രണ്ടിലേറെ ബസുകൾ ഒന്നിച്ച് ഓടുന്നതിനാലും സർവീസ് റോഡിനെ ഒഴിവാക്കുന്നതിനാലും മണിക്കൂറുകളോളമാണ് യാത്രക്കാർ ബസിനായി സർവീസ് റോഡിൽ കാത്തിരിക്കേണ്ടിവരുന്നത്. കെഎസ്ആർടിസി ബസുകൾ തലപ്പാടി മുതൽ കാസർകോട് വരെ സമയം ക്രമം പാലിച്ച് ഓടാനും സർവീസ് റോഡിലൂടെ തന്നെ സർവീസ് നടത്താനും, സ്റ്റോപ്പുകളിൽ ബസ് നിർത്താനും മോട്ടർവാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

