പട്ടാപ്പകൽ നഗരത്തിൽ യുവാവിനെ ആക്രമിച്ച് പിടിച്ചുപറി; മൂന്നു പ്രതികൾ പിടിയിൽ

കാഞ്ഞങ്ങാട് ∙ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂർ ഇട്ടമ്മൽ റഹ്മത്ത് മൻസിലിൽ ബി.എം.മുഹമ്മദലിയെ ആണ് മൂന്നംഗ സംഘം ആക്രമിച്ച് പണം കവര്‍ന്നത്. സംഭവത്തിൽ ഏഴാംമൈൽ കായലടുക്കത്ത തൗഫീഖ്, മാവിലാകടപ്പുറത്തെ നസീര്‍, ആവിയിലെ അബ്ദുല്‍ സലാം എന്നിവരെയാണ് ഹൊസ്ദുർഗ് എസ്ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ മൗലവി ബുക്ക് സ്റ്റാളിന് സമീപത്ത് സുഹൃത്തിന്റെ കാറിൽ ഇരുന്നു ഫോൺ ചെയ്യുകയായിരുന്ന മുഹമ്മദലിയെ മറ്റൊരു കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
പ്രതികൾ മൂന്നു പേരും ചേർന്നു മുഹമ്മദലിയുടെ കയ്യിൽ നിന്നു 25,000 രൂപ വില വരുന്ന മൊബൈൽ ഫോണും പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച 3000 രൂപയും കവരുകയായിരുന്നു. ശബ്ദിച്ചാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും മുഹമ്മദലി പരാതിയിൽ പറയുന്നു. കവർച്ച നടത്തിയ ശേഷം സംഘം കാറിൽ കയറി നീലേശ്വരം ഭാഗത്തേക്ക് പോയി. ഉടൻ തന്നെ മുഹമ്മദലി പൊലീസിനെ വിവരമറിയിച്ചു.
കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ തൃക്കരിപ്പൂർ ഓരി മൂക്കിൽ നിന്ന് പിടികൂടുകയും ചെയ്തു. കാറും കസ്റ്റഡിയിൽ എടുത്തു. മൂന്ന് പേരും ഒട്ടേറെ മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ തൗസീഫിനെ മാസങ്ങൾക്ക് മുൻപ് ഗൾഫ് വ്യവസായിയിൽ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

