യുദ്ധഭീതി: യുക്രൈനിലുള്ളത് 20,000ത്തോളം ഇന്ത്യക്കാര്‍; മലയാളികള്‍ മടങ്ങിത്തുടങ്ങി

നെടുമ്പാശ്ശേരി: യുദ്ധഭീതി നിലനിൽക്കുന്നതിനാൽ യുക്രൈനിൽനിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. യുെക്രെൻ വിടാൻ എംബസിയിൽനിന്നു നിർദേശം വന്നതിനെത്തുടർന്നാണിത്.
ഒട്ടേറെ മലയാളി വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർഥികൾ കൂട്ടമായി പോരുന്നതിനാൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടുമെന്നതിനാൽ കൂടുൽ പേരും ഷാർജ വഴിയാണ് നാട്ടിലേക്കു വരുന്നത്. തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
ആലുവ മണപ്പുറം ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജുവിന്റെ മകൾ കാശ്മീര നായർ ഉൾപ്പെടെ 18 അംഗം സംഘം ബുധനാഴ്ച നാട്ടിലേക്ക് വിമാനം കയറി. അവിടെ എം.ബി.ബി.എസ്. നാലാം സെമസ്റ്റർ വിദ്യാർഥിനിയാണ് കാശ്മീര. ഇവർ കയറിയ വിമാനത്തിൽ 40-ഓളം ഇന്ത്യൻ വിദ്യാർഥികളുള്ളതായി പറയുന്നു.
നിലവിൽ അതിർത്തിയിൽ മാത്രമാണ് സൈനികർ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്. യുദ്ധസാധ്യതയില്ലെന്നാണ് യുെക്രെൻ നിവാസികൾ പറയുന്നതെന്ന് കാശ്മീര പറഞ്ഞു. യുദ്ധഭീഷണിയെത്തുടർന്ന് കുറച്ചുദിവസമായി ക്ലാസുകൾ നടക്കുന്നത് ഓൺലൈനിലാണ്. കുറേപ്പേർ ചേർന്ന് പ്രത്യേക വിമാനം ഒരുക്കാനും ശ്രമം നടത്തുന്നുണ്ട്.
ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടി തുടങ്ങി
ന്യൂഡൽഹി : യുദ്ധഭീതി തുടരുന്ന യുക്രൈനിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാൻ വിവിധ വിമാനക്കമ്പനികളുമായി വ്യോമയാനമന്ത്രാലയം ചർച്ച തുടരുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ, മടങ്ങിവരവ് എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഡൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിലും കീവിലെ ഇന്ത്യൻ എംബസിയിലും കൺട്രോൾറൂമുകൾ തുറന്നു. തിരികെവരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
മലയാളികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇപ്പോൾ യുക്രൈനിലുള്ളത്. ഇതിൽ പതിനെണ്ണായിരം പേർ വിവിധ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠിതാക്കളാണ്. ബാക്കിയുള്ളവർ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മുൻഗണന നൽകണമെന്ന് ഗതാഗതം, വിനോദസഞ്ചാരം, സംസ്കാരം എന്നീ മന്ത്രാലയങ്ങളുടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയോഗം ബുധനാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസിയിലെ കൺട്രോൾ റൂം നമ്പറുകൾ: 1800118797 (ടോൾ ഫ്രീ), മറ്റ് നമ്പറുകൾ : 011-23012113, 23014104, 23017905, ഫാക്സ് നമ്പർ : 011-23088124, ഇ.മെയിൽ :

