മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കം അണികളോടുള്ള വെല്ലുവിളി; നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉടലെടുത്തിരിക്കുന്ന പരസ്യമായ അധികാര വടംവലിക്കെതിരെ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എം.പി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കുന്നത് ആർക്കും തൃപ്തി നൽകുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ രാത്രിയും പകലും കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയായാണ് ഈ നീക്കങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു മുന്നണിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്ന പ്രവർത്തകരെ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ ഈ കസേരക്കളി. പാർട്ടി പ്രവർത്തകർ ഒരിക്കലും ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ തുറന്നടിച്ചു.
മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. സംഘടനാപരമായ എല്ലാ കാര്യങ്ങളിലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും ഉചിതമായ സമയത്ത് അവർ യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ഇടങ്ങളിൽ നടക്കുന്ന ചർച്ചകൾ പൂർണ്ണമായും കോൺഗ്രസ് അണികളുടേതാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ ഈ തർക്കങ്ങൾ മുതലെടുക്കാൻ പുറത്തുനിന്നുള്ള പലരും സൈബർ സ്പേസിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. വിഷയം പരമാവധി വഷളാക്കാൻ ശ്രമിക്കുന്ന അത്തരം ആളുകൾ ഈ സ്പേസ് ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
തന്നോട് തോൽക്കാൻ സാധ്യതയുള്ള സീറ്റിൽ മത്സരിക്കാൻ ഒരു നേതാവ് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. എന്നാൽ ആ നേതാവിന്റെ പേര് പറയാൻ അദ്ദേഹം തയ്യാറായില്ല. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാട് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും അത് അടഞ്ഞ അധ്യായമാണെന്ന് പറയുകയും ചെയ്തു.

