KSDLIVENEWS

Real news for everyone

പിഎം ശ്രീ ചവറ്റുകൊട്ടയിലെറിയുമെന്ന് ഷാജി, യുഡിഎഫ് നടപ്പാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; അന്ന് പറഞ്ഞതെല്ലാം ഇന്ന് വിഴുങ്ങിയെന്ന് പ്രതിപക്ഷം

SHARE THIS ON

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാർ. അധികാരത്തിലെത്തിയാൽ പിഎം ശ്രീ നടപ്പാക്കില്ലെന്ന് വ്യാപകമായി പ്രചരണം നടത്തിയവരാണ് യുഡിഎഫ് നേതാക്കൾ. ഇപ്പോൾ മന്ത്രിസഭ ഒന്നടങ്കം അവരുടെ വാഗ്ദാനത്തിൽനിന്ന് യുടേൺ അടിച്ചിരിക്കുകയാണ്.

സിപിഐ എം – ബിജെപി ഡീലിന്റെ ഭാ​ഗമാണ് പിഎം ശ്രീ പദ്ധതി എന്നായിരുന്നു വി ഡി സതീശൻ പ്രതിപക്ഷനേതാവായിരിക്കെ ആരോപിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിഎം ശ്രീ എടുത്ത് ചവറ്റുകൊട്ടയിലെറിയും എന്നാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി തെരഞ്ഞെടുപ്പ് വേളയിൽ പ്രസം​ഗിച്ചത്. യുഡിഎഫ് വന്നാൽ പിഎം ശ്രീ നടപ്പാക്കില്ലെന്ന് ഇപ്പോഴത്തെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടിരുന്നു.

പദ്ധതിയില്‍ മുൻ എൽഡിഎഫ് സർക്കാർ ആണ് ഒപ്പുവെച്ചതെന്നും അതുകൊണ്ട് പദ്ധതി തുടരാൻ നിർബന്ധിതരാകേണ്ടി വന്നുവെന്നും നുണപറഞ്ഞാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സതീശൻ യുഡിഎഫിന്റെ യുടേണിനെ ന്യായീകരിച്ചത്. പിഎം ശ്രീ പദ്ധതിക്ക് മുൻ സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഈ രണ്ട് ന്യായീകരണങ്ങളും നുണയാണന്ന് രേഖകൾ തെളിയിക്കുന്നതാണ്.

മുഖ്യമന്ത്രി പറഞ്ഞത് നുണ; പിഎം ശ്രീയിയിലെ തുടർനടപടികൾ നിർത്തിവെക്കാൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്

പദ്ധതിയുടെ പേരിൽ അർഹതപ്പെട്ട എസ്‌എസ്‌കെ വിഹിതം തടഞ്ഞതോടെയാണ്‌ കേരളം കഴിഞ്ഞ ഒക്ടോബറിൽ പിഎം ശ്രീയിൽ ഒപ്പുവച്ചത്‌. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും ഫണ്ട്‌ നേടിയെടുക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും അന്നത്തെ സർക്കാർ ഉറപ്പ്‌ പറയുകയും ചെയ്‌തു. കഴിഞ്ഞ മാർച്ച്‌ 27ന്‌ നടന്ന പ്രോജക്ട്‌ അപ്രൂവൽ ബോർഡ്‌ (പിഎബി) യോഗത്തിന്റെ മിനിറ്റ്‌സിൽ കേന്ദ്ര സർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പിഎം ശ്രീയുമായി ബന്ധപ്പെട്ട്‌ എൽഡിഎഫ്‌ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ പിഎം ശ്രീ ഡാഷ്ബോർഡിൽ വ്യക്തമാണ്. പിഎം ശ്രീയിയിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ 12ന് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് കത്ത് കൈമാറിയതുമാണ്. ഇതെല്ലാം മറച്ചുവെച്ചാണ് ഇപ്പോൾ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.

error: Content is protected !!