യുഎസിന്റെ യുദ്ധവിമാനങ്ങൾ തകർത്തു, ഗുരുതര കേടുപാടുകൾ വരുത്തി’; ശക്തമായ തിരിച്ചടി നൽകിയെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജോർദാനിലുണ്ടായിരുന്ന യുഎസിന്റെ നിരവധി സൈനിക വിമാനങ്ങൾ ആക്രമിച്ചുവെന്നാണ് ഇറാന്റെ വാദം.
ഇറാന്റെ വിവിധഭാഗങ്ങളിൽ അർധരാത്രി യുഎസ് നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന്റെ മൂന്ന് മിസൈലുകൾ വെടിവെച്ചിട്ടെന്നും മരണമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും ജോർദാൻ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് തിരിച്ചടി നൽകിയതയി ഇറാൻ അറിയിച്ചത്.
യുഎസിന്റെ നിരവധി റീഫ്യൂവലിങ് എയർക്രാഫ്റ്റും യുദ്ധവിമാനങ്ങളും തകർത്തുവെന്നും ഒട്ടേറെയെണ്ണത്തിന് ഗുരുതര കേടുപാടുകൾ വരുത്തിയെന്നുമാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ പ്രസ്താവനയിൽ പറയുന്നത്.
ഇറാൻഷഹറിലെ ഇറാനിയൻ സൈനികരെ കൊലപ്പെടുത്തിയതിന് പകരമായി സിറിയയിലെ അൽ ടൻഫിലുള്ള യുഎസിന്റെ സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിനുനേർക്കും ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടിട്ടുണ്ട്. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിറിയൻ സർക്കാരോ യുഎസ് സൈന്യമോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല.

