സാറ്റലൈറ്റ്, റോക്കറ്റ്, മിസൈലുകൾ എന്നിവയുടെ സാന്നിധ്യമറിയും; ചാരക്കപ്പലിൽ 200 പേർ

കൊളംബോ ∙ ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പ് വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിട്ടു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പൽ 22 വരെ തുറമുഖത്തുണ്ടാകും. സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന കപ്പലിന്റെ സാന്നിധ്യം ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളെ ബാധിക്കില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ബെയ്ജിങ്ങിൽ പറഞ്ഞു. മൂന്നാം കക്ഷികളാരും ഇതിൽ ഇടപെടരുതെന്ന് ചൈന നിലപാട് കടുപ്പിക്കുകയും ചെയ്തു.
തുറമുഖത്ത് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ് കപ്പലിനെ സ്വീകരിച്ചു. 200 പേരാണ് കപ്പലിലുള്ളത്. ചൈനയുടെ വായ്പ ഉപയോഗിച്ച് വികസിപ്പിച്ച ഹംബൻതോട്ട തുറമുഖം 99 വർഷത്തേക്ക് അവരുടെ കൈവശമാണുള്ളത്.

