രാജീവ് ഗാന്ധി വധം: നളിനി ഉൾപ്പടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ കേന്ദ്രം പുനഃപരിശോധന ഹർജി നൽകി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി ഉൾപ്പടെ ആറ് പേരെ വെറുതെ വിട്ട സുപ്രീംകോടതി വിധിക്ക് എതിരെ കേന്ദ്രം പുനഃപരിശോധന ഹർജി നൽകി. മുൻ പ്രധാനമന്ത്രിയെ വധിച്ച കേസ് ആയതിനാൽ കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കാതെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിനെ കക്ഷി ചേർക്കാതെയാണ് ജയിൽ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നതെന്നും പുനഃപരിശോധന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരെയാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ജയിൽ മോചനം സംബന്ധിച്ച വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി പ്രത്യേകാധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ജയിൽ മോചനം സംബന്ധിച്ച ഉത്തരവിറക്കിയത്.

