നായയെ കാറിൽ കെട്ടിവലിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കാക്കനാട്: തെരുവുനായെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫിെന്റ ലൈസന്‍സ് മൂന്നുമാസത്തേക്കും വാഹന പെര്‍മിറ്റ് ഒരുമാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍.ടി.ഒ ബാബു ജോണിന്‍റെ നിര്‍ദേശപ്രകാരം പറവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്.
യൂസുഫിന് തിങ്കളാഴ്ച കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍നിന്നും വിലക്കി. വിലക്ക് ലംഘിച്ചാല്‍ കടുത്ത ശിക്ഷനടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കുന്നുകര പഞ്ചായത്തിലെ ചാലാക്ക-കുത്തിയതോട് റോഡില്‍ കഴിഞ്ഞ 11ന് രാവിലെ 11ഓടെയാണ് സംഭവം. ഓടുന്ന കാറിന്‍റെ പിറകില്‍ നായെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ യൂസുഫിനെതിരെ വ്യാപക ജനരോഷമുയര്‍ന്നിരുന്നു. തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കുകയും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

