ഫാറൂഖ് അബ്ദുള്ളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി , രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകള്‍ കണ്ടുകെട്ടുകയായിരുന്നു. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കേസുമായി ബന്ധപ്പെട്ട് 2018-ല്‍ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തില്‍ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഫാറൂഖ് അബ്ദുളളയ്ക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് പറയുന്നത് ‘പീപ്പിള്‍സ് അലയന്‍സ് പോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് ശേഷമാണ് ഇഡിയുടെ നോട്ടീസ് വരുന്നത്. ഈ നടപടി രാഷ്ട്രീയ പകപോക്കലാണ്.’ നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ
കാശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് പീപ്പിള്‍സ് അലയന്‍സ് പോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് രൂപം നല്‍കിയത്.
‘ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇത്തരം പകപോക്കലുകളാണ്. രാജ്യത്തെമ്ബാടുമുളള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് ബി.ജെ.പി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഭയപ്പെടുത്തുന്ന നടപടികളാണ് സമീപകാലത്ത് സ്വീകരിച്ചിട്ടുളളതെന്ന് കാണാം. ഫാറൂഖ് അബ്ദുളളയ്ക്ക് ഇഡി അയച്ച നോട്ടീസ് അതിനുളള ഉദാഹരണമാണ്.’ നാഷണല്‍ കോണ്‍ഫറന്‍സ് പറയുന്നു.

