പ്രതി ചക്രവാതം ദുര്‍ബലമാകുന്നു, കേരളത്തിന് ആശ്വാസ വാര്‍ത്ത, അന്തരീക്ഷം തണുക്കും; ഏപ്രില്‍ അവസാന വാരം വേനല്‍മഴ ശക്തമാകും

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസവുമായി കാലാവസ്ഥ വിദഗ്ദർ. കേരളത്തിലെ കൊടും ചൂടിന് കാരണമായിരുന്ന പ്രതി ചക്രവാതം ദുർബലമാകുന്നു.
വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ നിലനിന്നിരുന്ന ഈ പ്രതി ചക്രവാതം ദുർബലമാകുന്നതോടെ കേരളത്തിലെ അന്തരീക്ഷമടക്കം അല്‍പം തണുത്തേക്കും. ഇതിനൊപ്പം തന്നെ ഏപ്രില്‍ അവസാന വാരത്തോട് കൂടി വേനല്‍മഴ ശക്തമായേക്കുമെന്നും കാലാവസ്ഥ വിദഗ്ദർ സൂചന നല്‍കിയിട്ടുണ്ട്. അതേസമയം കൊടും ചൂടില്‍ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയില്‍ ആലുവയിലടക്കം ജില്ലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പറന്നുപോയത്. ആർക്കും പരിക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നല്‍കിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് ഫിസിക്കല്‍ ക്ലാസുകള്‍ നിർത്തിവച്ചു
അതേസമയം കൊടും ചുടും ഉയർന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നല്‍കി. ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍ (പ്രൊഫഷണല്‍/ ടെക്നിക്കല്‍ ഉള്‍പ്പെടെ) കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ നാളെ (ഏപ്രില്‍ 20) മുതല്‍ ഉടൻ താല്‍ക്കാലികമായി നിർത്തി വെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ താപനില: 40.1°C (ഫീല്‍ഡ് ടെംപറേച്ചർ 45°C വരെ) ഉയർന്ന യു വി ഇൻഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത കാരണമാണ് അറിയിപ്പ്. ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കളക്ടർ വ്യക്തമാക്കി. താപനില 37°C- ലൊ അതില്‍ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ 24 മണിക്കൂറിനകം ഓണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കാനും നിർദ്ദേശമുണ്ട്. ബോർഡുകള്‍ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകള്‍, പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങള്‍ നടത്താവുന്നതാണ്. ഓണ്‍ലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

