എയിംസിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും; കിനാലൂര്‍ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തിന് അനുവദിച്ച ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കോഴിക്കോട് കിനാലൂരിൽ തന്നെ സ്ഥാപിക്കുമെന്നും ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഇതുസംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ കിനാലൂർ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ഐഡിസി) 150 ഏക്കർ ഭൂമി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ (ഡിഎംഇ) പേരിലാക്കും. ശേഷിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.null
കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ കിനാലൂരിൽ ആശുപത്രി സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകും. കെഎസ്ഐഡിസിയുടെ കീഴിലുള്ള കിനാലൂരിലെ കാറ്റാടി, ചാത്തൻ വീട്, കിഴക്കെ കുറുമ്പൊയിൽ, കാന്തലാട് ഭാഗങ്ങളിലായി 150 ഏക്കർ ഭൂമി സർവേ നടത്തി എയിംസ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ആരോഗ്യ, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കിനാലൂരിലെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യഥേഷ്ടം ലഭ്യമാകുന്ന പ്രദേശം കൂടിയാണ് കിനാലൂർ എന്നത് അനുകൂല ഘടകമായി.

