യുക്രൈനിലെ മരിയോപോള്‍ കീഴടക്കിയതായി റഷ്യ; ഒരു ഈച്ചപോലും രക്ഷപ്പെടരുതെന്ന് പുടിന്‍

മോസ്‌കോ: യുക്രൈനിലെ തുറമുഖ നഗരമായ മരിയോപോള്‍ കീഴടക്കിയെന്ന് റഷ്യ. പ്രതിരോധമന്ത്രി സെര്‍ഗെയ് ഷോയിഗു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ ഇക്കാര്യം അറിയത്തിന് പിന്നാലെ സൈന്യത്തെ പുകഴ്ത്തി പുതിന്‍ രംഗത്തെത്തി. അസോവ്‌സ്‌റ്റെല്‍ സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള ഭാഗങ്ങളാണ് കീഴടക്കിയത്. മരിയോപോള്‍ കീഴടക്കിയത് റഷ്യയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരത്തിലെ യുക്രൈന്‍ അനുകൂലികള്‍ സ്റ്റീല്‍ പ്ലാന്റില്‍ അഭയംതേടിയെന്നാണ് വിലയിരുത്തല്‍.
2000 യുക്രൈന്‍ സൈനികര്‍ പ്ലാന്റിലുണ്ടെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി അവകാശപ്പെട്ടു. പ്ലാന്റിലെ ഭൂഗര്‍ഭ ടണലുകളില്‍ അവര്‍ അഭയം തേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിയോപോള്‍ കീഴടക്കിയത് റഷ്യന്‍ സൈന്യത്തിന്റെ വന്‍ വിജയമാണെന്ന് അവകാശപ്പെട്ടപുതിന്‍ സ്റ്റീല്‍ പ്ലാന്റുകൂടി ഉടന്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് നല്‍കി.
പ്രദേശം മുഴുവന്‍ നിയന്ത്രണത്തിലാക്കണമെന്നും അവിടെനിന്ന് ഒരു ഈച്ചപോലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പുതിന്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ മരിയോപോളിലെ ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം തുടങ്ങിയതുമുതല്‍ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് അവിടുത്തെ ജനങ്ങള്‍.

