തിരിച്ചുപിടിക്കും പഴയ പാങ്ങിനെ; ജില്ലാ പ്രവേശനോത്സവം പാങ്ങിൽ നടത്തിയേക്കും; സ്‌കൂളിൽ അടിമുടി മാറ്റം

പാങ്ങ്: അപ്രതീക്ഷിതമായ ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് പുത്തൻ ഊർജവുമായി തിരിച്ചുവരവിനൊരുങ്ങുകയാണ് പാങ്ങെന്ന ഗ്രാമം. വെള്ളിയാഴ്ച വൈകീട്ട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പാങ്ങിന് പ്രിയപ്പെട്ട ഒൻപതുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നാലുപേർ പരിക്കേറ്റ് ആശുപത്രിയിലുമാണ്.
നാട്ടുകാരും ബന്ധുക്കളും ജി.എൽ.പി. സ്‌കൂളുമായി ബന്ധപ്പെട്ടവരും സങ്കടത്തിന്റെ ആഴത്തിൽനിന്ന് മുക്തരായിട്ടില്ല. സർക്കാർ സംവിധാനങ്ങളും നാട്ടുകാരും രാഷ്ട്രീയപ്രവർത്തകരും ഒറ്റക്കെട്ടായി പാങ്ങിന്റെ പഴയ ചേതന തിരിച്ചുപിടിക്കാൻ തയ്യാറെടുക്കുകയാണ്.
പുതിയ അധ്യാപകർ, പുതിയ അന്തരീക്ഷം
നടുക്കത്തിലുള്ള കുട്ടികളെയും ബന്ധുക്കളെയും പൂർവസ്ഥിതിയിലെത്തിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. പ്രഥമാധ്യാപകൻ ഉൾപ്പെടെ അഞ്ച് അധ്യാപകർക്കുവേണ്ടിയുള്ള നടപടി തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ പറഞ്ഞു.
തിങ്കളാഴ്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിലെത്തി കാര്യങ്ങൾ വിലയിരുത്തി. താത്പര്യമറിയിച്ച നാല് അധ്യാപകരെ ആദ്യം പരിഗണിക്കും. അതിനുപിന്നാലെ പ്രഥമാധ്യാപികയും ചുമതലയേൽക്കും. ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം സ്‌കൂളിൽ നടത്താനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പത്തോടെ സ്‌കൂളിലെത്തിയ അദ്ദേഹം കുറുവ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സലാം പാലത്തിങ്കൽ, പ്രഥമധ്യാപകന്റെ ചുമതലയുള്ള കെ. അഹമ്മദ്കുട്ടി, പി.ടി.എ. പ്രസിഡന്റ് കെ.വി. അലി, വാർഡംഗം ഇ.കെ. ഉമ്മുഹബീബ, അധ്യാപകരായ ഹസ്നത്ത്, യശോദ തുടങ്ങിയവരുമായി സംസാരിച്ചു. തുടർന്ന് അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. ഡി.ഡി.ഇ. ഇൻ ചാർജ് എസ്. സുനിത, നൂൺ ഫീഡിങ് സൂപ്പർവൈസർ എസ്. ശ്രീജ, എ.ഇ.ഒ. അമീറ മേച്ചേരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സഹായങ്ങളുമായി ജനപ്രതിനിധികൾ
എട്ടുലക്ഷം രൂപ കുറുവ പഞ്ചായത്ത് സ്‌കൂളിനായി അനുവദിച്ചിട്ടുണ്ടെന്നും പെരുമാറ്റച്ചട്ടം മാറിയാൽ അത് ഉപയോഗിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സലാം പാലത്തിങ്കൽ പറഞ്ഞു. ബാക്കി പ്രവർത്തനങ്ങൾക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ., ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എന്നിവർ സഹായം വാഗ്്ദാനം നൽകിയിട്ടുണ്ട്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരയെും നാട്ടുകാരെയും ഉൾപ്പെടുത്തി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാങ്ങ് പി.എച്ച്.സി.യിൽ യോഗംചേരാനും കളക്ടറുടെ നേതൃത്വത്തിൽച്ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മാനസികപിന്തുണ നൽകാൻ കൗൺസലിങ്, ആശവർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവർക്ക് പരിശീലനം
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പാങ്ങ് സ്‌കൂളിലെ അധ്യാപകർ മരിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ മാനസികപിന്തുണ നൽകാൻ തീരുമാനം. വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ദുരന്തബാധിതർക്ക് ഗുണനിലവാരമുള്ള കൗൺസലിങ് ഉറപ്പുവരുത്തും.
സൈക്കോ സോഷ്യൽ സർവീസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് കൗൺസലിങ് നൽകുക. 119 വിദ്യാർഥികളാണ് പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി. സ്‌കൂളിലുള്ളത്. ടെലി കൗൺസലിങ്ങിന് 15 സ്‌കൂൾ കൗൺസിലർമാർ, അഞ്ച് മാനസികാരോഗ്യ കൗൺസലർമാർ, രണ്ട് സൈക്ക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചത്.
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും വിവരം ഇവർ തിങ്കളാഴ്ച ശേഖരിച്ചു. ഓരോരുത്തരും നിശ്ചിത കുട്ടികൾക്ക് ഫോണിലൂടെ കൗൺസിലിങ് നൽകും. പ്രശ്നങ്ങൾ ചോദിച്ചറിയും. വലിയ പ്രശ്നമില്ലാത്തവർക്ക് പ്രചോദനം നൽകും. ഗൗരവമുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ കൗൺസലിങ് നേരിട്ട് നൽകും. പാങ്ങ് ജി.യു.പി. സ്‌കൂളിലെ അധ്യാപികയായിരുന്ന ഷക്കീലയുടെ വിയോഗത്തിൽ വേദനിക്കുന്നവർക്കും മാനസികപിന്തുണ നൽകും. കൗൺസലിങ്ങിന്റെ ആദ്യദിനമായ ഞായറാഴ്ച അപകടത്തിൽ മാനസികമായി ബുദ്ധിമുട്ടിലായ രണ്ടുകുട്ടികളോടാണ് സംസാരിച്ചത്. ഇവരിൽ ഒരു കുട്ടിക്ക് ഭയവും ചെറിയ മാനസികപ്രയാസവും അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച കൗൺസലിങ് വിഭാഗത്തിലെ പത്തുപേർ പാങ്ങിലെ വിവിധ വീടുകൾ സന്ദർശിച്ചിരുന്നു. പ്രദേശവാസികളിൽ കൂടുതൽ പ്രയാസമുള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്താൻ കൂടിയായിരുന്നു അത്.
ആശാവർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവർ വീടുകൾ സന്ദർശിച്ച് കുട്ടികളുടെ മാനസികസ്ഥിതി വിലയിരുത്തുന്നുണ്ട്. ആശാവർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവർക്ക് പാങ്ങ് പബ്ലിക് ഹെൽത്ത് സെന്ററിൽ ചൊവ്വാഴ്ച പരിശീലനംനൽകും.
രണ്ടാഴ്ചത്തേക്ക് പാങ്ങ് പി.എച്ച്.സി.യിൽ രണ്ട് കൗൺസലർമാരെ നിയമിച്ചിട്ടുണ്ട്. യോഗത്തിൽ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. സി. ഷുബിൻ, ഡോ. ഫിറോസ് ഖാൻ, ഡി.പി.എം. ഡോ. ടി.എൻ. അനൂപ്, ഡോ. മർവ കുൻഹീൻ, ഡോ. ഷംസുദ്ദീൻ പുളിക്കൽ, ടി.എൻ. ധന്യ, ടി.ടി. ഫൈസൽ, രതീഷ് ആർ. ദാസ്, മലപ്പുറം എ.ഇ.ഒ. ജോസ്മി ജോസഫ്, മലപ്പുറം ഡി.ഡി.ഇ. ഇൻ ചാർജ് എസ്. സുനിത തുടങ്ങിയവർ പങ്കെടുത്തു.

