ആൽജോയുടെ സംസ്കാരച്ചടങ്ങിനിടെ വീണ്ടും പാമ്പ്; മരണം പാമ്പുകടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോടാലി: ആൽജോയുടെ മൃതദേഹം രാവിലെ 11-ഓടെ വീട്ടിലെത്തി അൽപം കഴിഞ്ഞപ്പോൾ മുറ്റത്ത് വീടിന്റെ തറയോടുചേർന്ന് മറ്റൊരു പാമ്പിൻകുഞ്ഞിനെക്കൂടി കണ്ടെത്തി. നാട്ടുകാരിയായ സ്ത്രീയാണ് ഇതിനെ ആദ്യം കണ്ടത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പിൻകുഞ്ഞിനെത്തന്നെയാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ഞായറാഴ്ച വീടിനുള്ളിൽ നിന്ന് കിട്ടിയ പാമ്പിൻകുഞ്ഞിന്റെ വലുപ്പമേ ഇതിനുമുള്ളൂ.
ചെടിച്ചട്ടികൾക്കിയിൽ തറയിലെ വിടവിലേക്കു കയറിപ്പോകുന്നതിനിടയിലാണ് പാമ്പിൻകുഞ്ഞിനെ കണ്ടത്. ഉടനെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ ഇതിനെ തല്ലിക്കൊന്നു. വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥർ സ്ഥല ത്തെത്തി. പാമ്പിനെ പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുപോയി.
സംസ്‌കാരച്ചടങ്ങിനിടെ വീണ്ടും പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടിലും പരിസരത്തും കൂടുതൽ തിരച്ചിൽ, വെള്ളിക്കുളങ്ങര ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർപ്പ വൊളന്റിയർമാരായ ഷിൻസൻ, ദീപു എന്നിവരാണ് തിരച്ചിൽ നടത്തിയത്. സമീപവാസികളും സഹായത്തിനെത്തി. സംസ്‌കാരച്ചടങ്ങിനുശേഷം വൈകിട്ട് അഞ്ചിനാരംഭിച്ച തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. വീടിനരികിൽ ചിതൽപിടിച്ചുകിടന്ന രണ്ട് തെങ്ങിൻകടകൾ പൊളിച്ചും ചെറിയ മതിലിനിടയിലും ചുറ്റുവട്ടത്തും തിരച്ചിൽ നടത്തി.
അതേസമയം ആൽജോയുടെ മരണം പാമ്പു കടിച്ചതു മൂലമാണെന്ന് സ്ഥിരീകരിച്ച് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആൽജോയുടെ പിൻഭാഗത്ത് രണ്ട് അടയാളങ്ങൾ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇത് പാമ്പുകടിയേറ്റതിന്റെ സൂചനയാണെന്നാണ് പ്രാഥമികനിഗമനം. അതേസമയം പാമ്പിൻവിഷം പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിക്കാൻ കഴിയില്ല. വിഷാംശം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചിട്ടുണ്ട്. കുട്ടിയുടെ കൈത്തണ്ടയിൽ കടിയേറ്റതിന് സമാനമായ പാടുണ്ടെന്നായിരുന്നു പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്.
അനോഷ് കണ്ണുതുറന്നു
പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന അനോഷി (10)ന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി. വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും കണ്ണു തുറക്കുന്നുണ്ടെന്നും പറയുന്നതിനോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മരുന്നുകളോട് ശരീരം പ്രതികരിച്ചുതുടങ്ങി. ചികിത്സക്ക് മെഡിക്കൽസംഘം രൂപവത്കരിച്ചിട്ടുണ്ട്.

