വൃത്തിഹീനമായ ഗ്രിൽ, പഴകിയ കുബ്ബൂസ്, മയോണൈസ്; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത് 50 കിലോ പഴകിയ ചിക്കൻ

കൊച്ചി: മൂവാറ്റുപുഴയിൽ നഗരസഭ ആരോഗ്യവിഭാഗം ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലിൽ നിന്നുമാത്രം പിടികൂടിയത് 50 കിലോയോളം പഴകിയ ചിക്കൻ. ഗ്രാൻഡ് സെന്റർ മാളിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങിൽ നിന്നാണ് പഴകിയ ചിക്കൻ പിടിച്ചെടുത്തത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ലതാ ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബൺസ് ആന്റ് ബീൻസ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിട്ടുണ്ട്.
ചിക്കിങ്ങിൽ ചിക്കൻ പാകം ചെയ്യുന്ന ഗ്രിൽ വൃത്തിഹീനമായിരുന്നെന്നും ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് പറഞ്ഞു. ബൺസ് ആന്റ് ബീൻസിൽ നിന്നും പഴകിയ ബീഫ്, ചിക്കൻ, ഫിഷ്, ഫ്രൂട്ട്സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി പരിശോധനകൾ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്

