വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി; മൂന്നു ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച(ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് മാറ്റി
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ജൂലായ് 22-ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് 26-ലേക്ക് മാറ്റി.
കെ.എസ്.ഇ.ബി ഓഫീസ് അവധി
വി.എസിന്റെ നിര്യാണത്തിന്റ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.
കേരള സര്‍വകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു
കേരള സര്‍വകലാശാല ജൂലായ് 22 ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍ & വൈവ വോസി) മാറ്റിവച്ചു. മറ്റുദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

