വിദേശനയം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളത്; ഇന്ത്യയെ വീണ്ടും അഭിനന്ദിച്ച് ഇമ്രാന്‍

ഇസ്ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ വിദേശനയത്തെയാണ് ഇമ്രാന്‍ ഇത്തവണയും അഭിനന്ദിച്ചത്. റഷ്യ- യുക്രൈന്‍ പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യയുടെ ഇച്ഛാശക്തിയയെ ഇമ്രാന്‍ അഭിനന്ദിച്ചു.
മറ്റു രാജ്യങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നതിനേക്കാൾ സ്വന്തം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നത്. എന്നാല്‍ പാകിസ്താനിൽ ഇത് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് ലാഹോറിലെ റാലിയില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
‘അമേരിക്കയുടെ സഖ്യകക്ഷിയായിരിക്കുമ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അവരുടെ വിദേശ നയം അവരുടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നതാണ് കാരണം. എന്നാല്‍ നമ്മുടെ വിദേശ നയം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണ്’- ഇമ്രാന്‍ പറഞ്ഞു. യുദ്ധം നടക്കുമ്പോള്‍ റഷ്യ സന്ദര്‍ശനം നടത്തിയതിനെയും ഇമ്രാന്‍ ന്യായീകരിച്ചു.

