KSDLIVENEWS

Real news for everyone

മുങ്ങിയ പി.സി.ജോര്‍ജിനായി തിരച്ചില്‍ ഈര്‍ജിതം: ബന്ധുവിട്ടീലും പരിശോധന, ഗണ്‍മാനെ ചോദ്യംചെയ്യുന്നു

SHARE THIS ON

കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ജോര്‍ജ് വീടുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇതിനിടെ പി.സി.ജോര്‍ജ് വീട്ടില്‍ നിന്ന് കടന്ന മാരുതി എസ് ക്രോസ് കാര്‍ ബന്ധുവായ ഡെജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ഡെജോയുടെ ഫോണ്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ വീട്ടില്‍ ഇന്ന് പോലീസ് പരിശോധന നടത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പി.സി.ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുറത്തുപോയത്. തനിക്കൊപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. പി.സി.ജോര്‍ജുമായി പുറത്തുപോയ മാരുതി എസ് ക്രോസ് കാര്‍ ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ജോര്‍ജ് അതിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിലേക്ക് മാറി പി.സി.ജോര്‍ജ് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ആ നിലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത് വരെ ജോര്‍ജ് മാറി നില്‍ക്കുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിക്കുന്നത്.

പി.സി. ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. വെണ്ണലയില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പ്രകോപന പരാമര്‍ശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ചായിരുന്നു പ്രസംഗം. പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരത്ത് സമാനമായ സംഭവത്തില്‍ കേസെടുത്ത കാര്യവും കോടതി ചൂണ്ടിക്കാട്ടി. മതവികാരം മുറിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന വ്യവസ്ഥയിലാണ് അന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി 10 ദിവസത്തിനകം ജോര്‍ജ് ഈ നിര്‍ദേശം ലംഘിച്ചു. ഇതെല്ലാം മുന്‍കൂര്‍ജാമ്യം നല്‍കാന്‍ തടസ്സമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!