അനധികൃത പാർക്കിംഗ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു; തലപ്പാടി മുതൽ ചെങ്കള വരെ സർവീസ് റോഡ് കൈയേറി പാർക്കിങ്

കാസർകോട്: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിൽ അനധികൃത പാർക്കിങ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നു
95 ശതമാനം പ്രവൃത്തി പൂർത്തിയായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള റീച്ചിലെ സർവീസ് റോഡുകളിലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ് മറ്റു യാത്രക്കാർക്ക് തലവേദന സൃഷ്ടിക്കുന്നത്.
കറന്തക്കാട് മുതൽ നായന്മാർമൂല വരെ ഇരുഭാഗത്തമുള്ള സർവീസ് റോഡുകളിലും ഓവുചാലുകളിലും നടപ്പാതകളിലുമായാണ് നഗരത്തിലേക്ക് എത്തുന്ന സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്നത്.
ഇത് കാരണം ഗതാഗതക്കുരുക്കിനൊപ്പം ശക്തമായ മഴയിൽ അപകടഭീഷണിയും ഉയർത്തുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാകുന്നുണ്ട്.
ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ നഷ്ടപരിഹാരം വാങ്ങിയിട്ടും ചില വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും അവരുടെ വണ്ടികളും ഇവിടേക്കെത്തുന്നവരുടെ വണ്ടികൾക്കും സർവീസ് റോഡ് കൈയേറി പാർക്കിങ്ങിന് സൗകര്യം ചെയ്തുകൊടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
ഇതുകൂടാതെ, സർവീസ് റോഡിന്റെ ഇരുവശത്തും അനധികൃതമായി തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. രാത്രിയായാൽ ഇത്തരം തട്ടുകടകളിലേക്ക് എത്തുന്നവർ സർവീസ് റോഡിൽതന്നെ പാർക്ക് ചെയ്യുന്നതും അപകടഭീഷണിയാണ്.

