KSDLIVENEWS

Real news for everyone

കനത്ത മഴ: നൂറോളം പേരെ കാണാനില്ല; തിരുപ്പതി ജലസംഭരണിയില്‍ വിള്ളല്‍

SHARE THIS ON

അമരാവതി > പ്രളയത്തില് മുങ്ങിയ ആന്ധ്രപ്രദേശില് തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയില്‍ വിള്ളല് ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ജലസംഭരണിയാണിത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്തെ ജലസംഭരണിയിലെ രണ്ടു ബണ്ടില്‍ വിള്ളലുണ്ടായതായും ഇതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജലസംഭരണിയില്‍ ചോര്‍ച്ചയുണ്ടെന്നും എത്രയും പെട്ടെന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും വെല്ലൂര്‍ കലക്ടര്‍ ഹരി നാരായണന്‍ പറഞ്ഞു. സംഭരണിയില്‍ 0.9 ടിഎംസി വെള്ളമുണ്ട്. ഇത്രയും വെള്ളം താങ്ങാനുള്ള ശേഷിയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേര്‍ന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. എസ്പിഎസ് നെല്ലൂര്‍ ജില്ലയിലെ സോമശില അണക്കെട്ടില്‍നിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മരണം 41; നൂറോളം പേരെ കാണാനില്ല
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആന്ധ്രയിലെ റായല്സീമ, നെല്ലൂര് ജില്ലകളില് മരണം 41 കടന്നു. കാണാതായ നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പെന്നാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശിലെ തെക്കും കിഴക്കും ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍, റോഡ് ഗതാഗതങ്ങളെല്ലാം റദ്ദാക്കി. എസ്പിഎസ് നെല്ലൂര്‍ ജില്ലയിലെ ചെന്നൈ -കൊല്‍ക്കത്ത ദേശീയപാത -16 തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം നിലച്ചു. പടുഗുപാഡുവിലെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ 17 എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.

കടപ്പ നഗരത്തില്‍, ഞായറാഴ്ച പുലര്‍ച്ചെ മൂന്നുനില കെട്ടിടം തകര്‍ന്നു. ആളപായമില്ല. രണ്ടാം നിലയില്‍ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.

അനന്ത്പുര്‍ ജില്ലയില്‍ വീട് തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. നെല്ലൂരിലെ ബുച്ചിറെഡ്ഡിപാലത്ത് ശനിയാഴ്ച നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈഫ് ജാക്കറ്റ് ഊരിപ്പോയതിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ (എസ്ഡിആര്‍എഫ്) അംഗം കെ ശ്രീനിവാസുലു (30) മുങ്ങിമരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!