കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.പി.എ. മജീദിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കോഴിക്കോട്: മുൻ എംഎൽഎ കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.പി.എ. മജീദ് എംഎൽഎയെ കണ്ണൂരിൽ നിന്നുള്ള വിജിലൻസ് സംഘം ചോദ്യംചെയ്തു. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ. കോഴിക്കോട് പോലീസ് ക്ലബ്ബിൽവെച്ചാണ് ചോദ്യംചെയ്തത്.
എന്നാൽ ചോദ്യംചെയ്യലിനായി എത്തിയതല്ലെന്ന് കെ.പി.എ. മജീദ് മാധ്യങ്ങളോട് പറഞ്ഞു. സ്നേഹ ബന്ധത്തിന്റെ പുറത്ത് എത്തിയതാണെന്നും അതുകൊണ്ടാണ് പോലീസ് ക്ലബ്ബിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജിക്ക് എതിരായ കേസ് അന്വേഷിക്കുന്നത് ഇഡിയാണ്. ഡിവൈഎസ്പിയെ വ്യകതിപരമായി കാണാനാണ് എത്തിയതെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.
എന്നാൽ അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്തതെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. ഒന്നര മണിക്കൂറോളം കെ.പി.എ. മജീദ് കോഴിക്കോട് പോലീസ് ക്ലബ്ബിൽ ഉണ്ടായിരുന്നു. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കെപിഎ മജീദിനെ ചോദ്യംചെയ്തത്.
അഴീക്കോട് സ്കൂളിന് പ്ലസ് ടു സീറ്റ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ മുസ്ലീം ലീഗിന്റെ ജനറൽ സെക്രട്ടറികൂടിയായിരുന്നു കെ.പി.എ. മജീദ്. അതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് ചോദ്യംചെയ്യൽ.

