നാട്ടിലെങ്ങും വിലക്കുറവിൽ നേന്ത്രപ്പഴം; ഉത്പാദനം കൂടിയപ്പോൾ വിലയിടിഞ്ഞു

വഴിയരികിൽ വാഹനത്തിലും മരത്തണലിന് കീഴിലും വലിയ നേന്ത്രക്കുലകൾ നിരയായി അടുക്കിവെച്ച് വില്പന നടത്തുന്ന കാഴ്ചയാണ് കുറച്ച് ദിവസമായി നാടെങ്ങും. നാലുമുതൽ അഞ്ച് കിലോവരെ നേന്ത്രക്കായ 100 രൂപയ്ക്കാണ് വിൽക്കുന്നത്. വിലപേശാൻ ചെല്ലുന്നയാളെ കുറഞ്ഞ വിലയ്ക്ക് വലിയ നേന്ത്രക്കുലകൾ കാണിച്ചാണ് കച്ചവടക്കാർ ഞെട്ടിക്കുന്നത്.
കോവിഡിനെ തുടർന്ന് തരിശുഭൂമിയിൽ വ്യാപകമായി കൃഷി ഇറക്കിയതും അന്യസംസ്ഥാനങ്ങളിൽ വാഴക്കന്നുകൾക്കുവേണ്ടി നടത്തുന്ന കൃഷിയുമാണ് വിലയിൽ കുറവ് വരാനുള്ള കാരണം. കോവിഡാനന്തരം സംസ്ഥാനത്ത് നേന്ത്രവാഴക്കൃഷി വളരെ കൂടുതലാണ്. ഇവിടെ അധിക ഉത്പാദനമുണ്ടായത് കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതി കൂടെയായപ്പോൾ നാടെങ്ങും വില കുറഞ്ഞു.
കർഷകസമരം കയറ്റുമതിയെ ചെറുതായി ബാധിച്ചിട്ടുമുണ്ട്. കോവിഡ് വന്നതോടെ പഴവിപണിയിൽ വില്പനയിൽ മാന്ദ്യമുണ്ടായിട്ടുണ്ട്. കച്ചവടക്കാരെ കൂടാതെ പ്രാദേശിക കർഷകരും വില്പനയ്ക്ക് മുന്നിലുണ്ട് . സ്വന്തം കൃഷിയിടത്തിൽ വിളയിച്ച കുലകൾ ഇടനിലക്കാരില്ലാതെ വിൽക്കാനാണ് ഇവർ ശ്രമിക്കുന്നത്.

