രക്ഷാപ്രവർത്തനത്തിനിടെ മരിയുപോളിൽ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ …

കീവ്∙ യുക്രെയ്ൻ നഗരമായ മരിയുപോളിൽ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ. തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്ന മരിയുപോളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ യുക്രെയ്ൻ നീക്കം നടത്തുന്നതിനിടെയാണു മാരക ശേഷിയുള്ള രണ്ട് ബോംബുകൾ പതിച്ചത്. രണ്ടു ലക്ഷത്തോളം പേരാണു നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. തകർന്ന െകട്ടിടങ്ങൾക്കിടയിലൂടെയും മൃതദേഹങ്ങൾക്കിടയിലൂടെയും വളരെ ശ്രമകരമായാണു രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.
3.5 മില്യൻ ജനങ്ങളാണ് യുക്രെയ്ൻ വിട്ടു പലായനം ചെയ്തത്. യുദ്ധം തുടങ്ങിയതു മുതൽ 117 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ അറിയിച്ചു. 548 സ്കൂളുകൾ തകർന്നു.
യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ ഉപരോധം മൂലം റഷ്യ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റഷ്യ വിചാരിച്ചപോലെയല്ല യുദ്ധം മുന്നോട്ട് പോകുന്നതെന്നും അവർ നിരാശരായെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. ചുരുങ്ങിയ ദിവസത്തേക്കുള്ള ഭക്ഷണവും ഇന്ധനവും മാത്രമേ റഷ്യൻ സൈന്യത്തിന്റെ പക്കലുള്ളുവെന്ന് യുക്രെയ്ൻ ആർമി അറിയിച്ചു.

