വര്‍ഗീയശക്തികള്‍ അഴിഞ്ഞാടുന്നു, മതേതരത്വം അപകടത്തിലാക്കുന്ന നയം മുഖ്യമന്ത്രി തിരുത്തണം-വി.ഡി സതീശൻ

കൊച്ചി: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാട്ടം നടത്തുന്നതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. മതേതരത്വം അപകടത്തിലാകുന്ന രാ്ഷ്ട്രീയ അടവുനയം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയവാദികള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ നാടകം കളിച്ചു. വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ച വ്യക്തിക്…
പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ നാടകം കളിച്ചു. വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ച വ്യക്തിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിക്കുന്നു.
വി.ഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വോട്ട് മാത്രം ലക്ഷ്യമിട്ട് വര്‍ഗീയവാദികള്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നത്. കേരളീയ സമൂഹത്തിന്റെ മതേതരത്വത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയില്‍ പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും വര്‍ഗീയ സംഘടനകള്‍ക്ക് തുടരത്തുടരെ ധൈര്യം നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ ക്രൂരമായ രാഷ്ട്രീയ അടവ് നയമാണ്. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആ കൊച്ചുകുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ പൊതുമനസിനെ പൊള്ളിക്കുന്നതാണ്. ആ മുദ്രാവാക്യങ്ങള്‍ കുട്ടിയുടെ സൃഷ്ടിയല്ല, മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്നും വ്യക്തം. പിഞ്ച് മനസുകളില്‍ വരെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം ഒരിക്കലും അനുവദിക്കാനാകില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനും കേരളത്തിലെ പൊലീസിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ട്. ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വച്ച് പൊറുപ്പിക്കാനാകില്ല.
പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാളെ അറസ്റ്റു ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ നാടകം നാം കണ്ടതാണ്. അതേ വ്യക്തി വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിട്ടും മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളുടെ തീവ്രവാദ പ്രസ്ഥാനവുമായുള്ള ബന്ധമാണ് അറസ്റ്റ് പോലും വൈകിപ്പിച്ചത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ താങ്കള്‍ നടത്തുന്നത് പച്ചയായ വര്‍ഗീയ പ്രീണനമാണ്. തുടര്‍ഭരണത്തിന് വേണ്ടി ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ സംഘടനകളുമായി നിങ്ങള്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പാണ്, വര്‍ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം കേരളത്തിലുണ്ടാക്കിയത്. വോട്ടിന് വേണ്ടി, കാലങ്ങളായി നാം സംരക്ഷിച്ച മതേതരത്വമാണ് നിങ്ങള്‍ പിച്ചിച്ചീന്തുന്നത്. ഇത് അനുവദിക്കാനാകില്ല. വര്‍ഗീയതയോടുള്ള നിങ്ങളുടെ ഈ അടവ് നയം തുടര്‍ന്നാല്‍ കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

