അതിവേഗ റെയിലിന് വി.ഡി സര്‍ക്കാര്‍; സില്‍വര്‍ലൈനിന് പകരം പരമാവധി 160 കി.മീ വേഗം, സ്വകാര്യ ഭൂമി കുറയ്ക്കും

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സില്‍വർലൈൻ ഉപേക്ഷിച്ചതിനു പകരം അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കും.
വന്ദേഭാരത് അടക്കം മറ്റു ട്രെയിനുകള്‍ക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തില്‍ ബ്രോഡ്ഗേജ് പാതയാണ് ലക്ഷ്യം. മെട്രോമാൻ ഇ.ശ്രീധരന്റെ സഹായം തേടിയിട്ടാവും റെയില്‍വേ മന്ത്രാലയത്തെ സമീപിക്കുക.
എന്നാല്‍, ബ്രോഡ്ഗേജില്‍ സില്‍വർലൈനില്‍ പ്രഖ്യാപിച്ച 200കിലോമീറ്റർ വേഗം കിട്ടില്ല. ബ്രോഡ്ഗേജിലെ പരമാവധി വേഗമായ 160കി. മീറ്ററില്‍ ട്രെയിനോടിക്കാവുന്ന തരത്തില്‍ വളവുകള്‍ കുറഞ്ഞ പാതയ്ക്കായിരിക്കും ശ്രമം. ജനങ്ങള്‍ക്ക് ദുരിതമാവാത്ത രീതിയില്‍ വളരെ കുറച്ച് ഭൂമിയേറ്റെടുത്ത് തൂണുകളിലായിരിക്കും പാത. യാഥാർത്ഥ്യമായാല്‍ തിരുവനന്തപുരം- കാസർകോട് 580 കി. മീറ്റർ ദൂരം നാലരമണിക്കൂറിലെത്താം.
റെയില്‍ പാതയുമായി ബന്ധമില്ലാത്ത സ്റ്റാൻഡേർഡ് ഗേജിലാണ് സില്‍വർലൈൻ വിഭാവനം ചെയ്തിരുന്നത്. ബ്രോഡ്ഗേജിലാക്കണമെന്ന റെയില്‍വേയുടെ നിർദ്ദേശം കഴിഞ്ഞ സർക്കാർ തള്ളിയിരുന്നു. ബ്രോഡ്ഗേജിനായി കൂടുതല്‍ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നും വേഗത കുറയുമെന്നുമായിരുന്നു എതിർവാദം. ഇതെല്ലാം കേന്ദ്രം തള്ളിയ സാഹചര്യത്തില്‍ റെയില്‍വേ നയത്തിനു അനുസൃതമായി പുതിയ പദ്ധതിക്കാണ് ശ്രമം.
50കിലോമീറ്ററില്‍ കണക്ഷൻ
നിലവിലെ റെയില്‍ പാതയുമായി ഓരോ 50കിലോമീറ്ററിലും കണക്ഷനോടെ അതിവേഗ ഇടനാഴി വന്നാല്‍ യാത്രക്കാർക്ക് കൂടുതല്‍ ഗുണകരമാകും
വിഴിഞ്ഞത്തിനും ഗുണം
കാർഗോ, പാസഞ്ചർ ട്രെയിനുകളോടിക്കാവുന്ന അതിവേഗ ഇടനാഴികള്‍ക്കാണ് റെയില്‍വേ ഇപ്പോള്‍ അനുമതി നല്‍കുന്നത്. അഹമ്മദാബാദിലെ സെമി- ഹൈസ്പീഡ് ബ്രോഡ്ഗേജ് പാത ഇത്തരത്തിലുള്ളതാണ്. കണ്ടെയ്നറുകളില്‍ ചരക്കു നീക്കത്തിനുള്ള റോ- റോ സംവിധാനം കൂടി അതിവേഗ ഇടനാഴിയില്‍ വരുന്നത് വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണകരമാവും.
സില്‍വർലൈനിന്റെ മഞ്ഞക്കുറ്റികള്‍ ഉടൻ മാറ്റും. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കും. ഭൂമി ഉടമസ്ഥർക്ക് വിട്ടുനല്‍കും
-എ.പി.അനില്‍കുമാർ,
റവന്യു മന്ത്രി
സില്‍വർലൈൻ മഞ്ഞക്കുറ്റികള്‍ മറ്റ്
ആവശ്യത്തിന് ഉപയോഗിക്കും
തിരുവനന്തപുരം: സില്‍വർലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തില്‍ 11ജില്ലകളിലായി സ്ഥാപിച്ചിരുന്ന 7,000ഓളം മഞ്ഞക്കുറ്റികള്‍ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനാവുമോയെന്ന് സർക്കാർ പരിശോധിക്കുന്നു. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി എ.പി.അനില്‍കുമാർ വ്യക്തമാക്കി. 1.62കോടി ചെലവിലാണ് മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത്. എത്രയും വേഗം ഇവ പിഴുതുമാറ്റും. വില്ലേജ് ഓഫീസർമാർ മഞ്ഞക്കുറ്റികള്‍ സൂക്ഷിക്കും. പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ നാട്ടുകാർ പലേടത്തും മഞ്ഞക്കുറ്റി പിഴുതു മാറ്റുന്നുണ്ട്.

