സമസ്ത സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫസർ ആലിക്കുട്ടി മൂസ്ലിയാർ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സ്വദേശമായ മലപ്പുറം തിരൂർകാട്ടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ മരണത്തെ തുടർന്ന് 2016 ഫെബ്രുവരി 27 നാണ് സമസ്ത ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിൽ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡ് ദേശീയസമതിയംഗം എന്ന നിലയിലും പ്രവർത്തിച്ചുവരികയായിരുന്നു. 2009ൽ സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡൻ്റാണ്. 2003 മുതൽ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം 2006 മുതൽ 2009
വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. മന്ത്രിയല്ലാത്ത ഒരാൾ ചെയർമാൻ പദവിയിൽ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരാണ്. മലപ്പുറം തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945 ആയിരുന്നു ജനനം. 16-ാം വയസിൽ തിരൂർക്കാട് മഹല്ല് ഖത്തീബ് ആയി. 20-ാം വയസിൽ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്ന് ഫൈസി ബിരുദം നേടി. തുടർന്ന് മീനാർകുഴി ദർസിൽ ആദ്യ സേവനം ആരംഭിച്ചു. 1979ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽ ശംസുൽ ഉലമയുടെ ഒഴിവിൽ അധ്യാപകനായും പിന്നീട് 2003 മുതൽ അവിടെ പ്രിൻസിപ്പലായും നിയമിതനാവുകയായിരുന്നു. 2013 മുതൽ കാസർകോട് സംയുക്ത ഖാസിയാണ്.

