കെഎസ്ആർടിസി സർവീസുകൾ നിർത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് മന്ത്രി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. കെഎസ്ആർടിസി ബസുകൾക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പലയിടത്തും സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണം ലഭിച്ചാൽ സർവീസ് തുടരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. ആലുവയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്.
കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിനു മുൻപിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരുക്കേറ്റു. തൃശൂർ മുട്ടിത്തടി സ്വദേശി സിജിക്കാണ് (48) പരുക്കേറ്റത്. ഇദ്ദേഹം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂരിൽ കാറിനു നേരെ കല്ലേറുണ്ടായി.
രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.
സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല റേഞ്ച് ഡിഐജിമാർക്കാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നൽകിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് പിഎസ്‌സി, കുസാറ്റ് അധികൃതർ അറിയിച്ചു.

