അമേരിക്കയില്‍ വാള്‍മാർട്ട് സ്റ്റോറില്‍ വെടിവെപ്പ്; ആറ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയയിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന വെടിവെയ്പ്പില്‍ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കടയുടെ മാനേജറാണ് വെടിവെപ്പ് നടത്തിയതെന്നും പിന്നീട് ഇയാള്‍ സ്വയം വെടിയുതിർത്ത് മരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ചൊവ്വാഴ്ച അമേരിക്കന്‍ സമയം 10:12 ഓടെയായിരുന്നു സംഭവം. സാംസ് സര്‍ക്കിളിലുള്ള വാള്‍മാര്‍ട്ട് സ്‌റ്റോറിലാണ് വെടിവെയ്പ്പ് നടന്നത്. സംഭവത്തില്‍ 10 പേർ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുള്ളതായി കണ്ടെത്തിയെന്ന് ചെസാപീക് പോലീസ് മേധാവി ലിയോ കോസിന്‍കി അറിയിച്ചു. സ്‌റ്റോറിനു ചുറ്റും പോലീസ് വിശദപരിശോധന നടത്തിവരികയാണ്.
മാനേജർ വെടിയുതിർക്കാനുള്ള കാരണം വ്യക്തമല്ല. കടയുടെ മാനേജര്‍ സ്റ്റാഫ് റൂമില്‍ കയറി തന്റെ സഹപ്രവര്‍ത്തകരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് വാള്‍മാട്ടിലെ ഒരു ജോലിക്കാരന്‍ പോലീസിന് മൊഴി നല്‍കി. സംഭവം അത്യധികം വേദനയുളവാക്കുന്നതാണെന്നും അമേരിക്കയില്‍ തുടര്‍ച്ചയായി നടന്നുവരുന്ന വെടിവെയ്പ്പുകള്‍ക്ക് അടിയന്തചിര പരിഹാരം കാണുമെന്നും വിര്‍ജീനിയ സെനറ്റര്‍ ലൂയി ലൂക്കാസ് പറഞ്ഞു.

