നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി, ജയിലിൽ എത്താൻ നിർദേശം; സഫലമാകുന്നത് 11 വർഷത്തെ കാത്തിരിപ്പ്
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലിൽ എത്താനാണ് ജയിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്.
ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേൽ ജെറോമും കൊച്ചിയിൽനിന്ന് യെമെൻ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികൾക്ക് മുൻതൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്.
എയ്ഡനിൽനിന്ന് റോഡുമാർഗം 12 മണിക്കൂർ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും കാണും. മൂന്നുമാസത്തെ യെമെൻ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്. മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെയാണ് ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് പ്രേമകുമാരി.