മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് മറച്ചുവെച്ച് ജഡ്ജി പ്രതികളെ സഹായിച്ചു; നടി ഹൈക്കോടതിയിൽ

കൊച്ചി: കേസന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിനെ സംബന്ധിച്ച് ഫൊറൻസിക് ലാബിൽനിന്ന് വിചാരണക്കോടതി ജഡ്ജിയെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് ഹർജിയിൽ പറയുന്നു.
കാർഡിലെ വിവരങ്ങൾ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ ആരംഭിച്ച തുടരന്വേഷണത്തിൽ ഹാഷ് വാല്യൂവിൽ മാറ്റം ഉള്ളതായ ഫൊറൻസിക് ലാബിലെ റിപ്പോർട്ട് കണ്ടെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതായ റിപ്പോർട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണ്. എന്തുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത് എന്നതുസംബന്ധിച്ച് ഒരന്വേഷണവും ജഡ്ജി നടത്തിയില്ല. മെമ്മറി കാർഡ് തുടർ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷയിലും യാതൊരു നടപടിയും ജഡ്ജി സ്വീകരിച്ചില്ല.

