രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ പലരീതിയിൽ ആക്രമണം; കേന്ദ്രസർക്കാർ ഒത്താശ ചെയ്യുന്നെന്നും മുഖ്യമന്ത്രി
കൊച്ചി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ പല രീതിയിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതൽ പ്രാധാന്യമുണ്ട്. രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിവിധ ചേരികളിൽ ആക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സർക്കാർ ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല ഘട്ടങ്ങളിലും കേരളത്തിൽ കോൺഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അത് ഇപ്പോഴും നടക്കുന്നു. ഇവിടെ ഉപതെരഞ്ഞെടുപ്പ് ബിജെപി എങ്ങനെ കാണുന്നുവെന്ന് ഗൗരവമായി ആലോചിക്കണം. പഴയ രീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ബിജെപി നേതാക്കളും ഉണ്ട്. നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യുഡിഎഫ് ഇവരെ കൂടെ കൂട്ടിയിട്ടുണ്ട്. അത് ഈ ഉപതെരഞ്ഞെടുപ്പിലും കാണുന്നുണ്ട്. 2016ൽ എൽഡിഎഫ് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ സജ്ജമായി. അതിൽ രാഷ്ട്രീയ വേർതിരിവ് കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021ലെ ജനങ്ങളുടെ വിലയിരുത്തൽ ഇപ്പൊൾ ദുർബോധനപ്പെടുത്താൻ ശ്രമം നടത്തുകയാണ് പ്രതിപക്ഷം. യുഡിഎഫും ബിജെപിയും അടക്കമുള്ള വലതുപക്ഷ ശക്തികൾ അതിനായി ഒന്നിച്ച് അണിനിരക്കുന്നു. ചില മാധ്യമങ്ങളും അതിന് കൂട്ട് നിൽക്കുന്നു. പക്ഷേ ജനം അത് തള്ളിയാണ് തെരഞ്ഞെടുപ്പിൽ വിധി എഴുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.