ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു, ചിലർക്ക് വല്ലാത്ത ബുദ്ധി, അത് നല്ലതല്ല, ആ കളി വേണ്ടെന്ന് മുഖ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരി: നവകേരള സദസ്സില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് എംഎല്‍എ കെ.കെ. ശൈലജയെ വിമര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു. ചിലർക്ക് വല്ലാത്ത ബുദ്ധി. അത് നല്ലതല്ല. ആ കളി അധികം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ലെന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. വേദിയിൽ എത്തിയപ്പോൾ പരിപാടി എങ്ങനെ ഉണ്ടെന്നാണ് മുൻ നഗരസഭ ചെയര്‍മാനായ ഭാസ്കരൻ മാഷ് ചോദിച്ചത്. വലിയ പരിപാടി ആണെന്ന് പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷെ വലിയ പരിപാടി ആണെന്നു തോന്നുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അധികം ആളുകൾ എത്തില്ലെന്നു കരുതിയ മഞ്ചേശ്വരത്ത് വൻ ജനാവലിയാണ് പരിപാടിക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ ചടങ്ങില്‍ അധ്യക്ഷയായിരുന്ന സ്ഥലം എംഎല്‍എ കെകെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചതിനാല്‍ സമയപരിമിതി മൂലം അധികം പ്രസംഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് വലിയ തോതില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

