ബ്രിട്ടനിൽനിന്നുവന്ന 61 പേർ
ദക്ഷിണ കർണാടകയിലും, ഉഡുപ്പിയിലും നിരീക്ഷണത്തിൽ

മംഗളൂരു: ബ്രിട്ടനിൽ രണ്ടാംഘട്ട കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അവിടെനിന്നെത്തിയ 61 പേർ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിരീക്ഷണത്തിൽ. ഡിസംബർ ഏഴുമുതൽ പല ദിവസങ്ങളിലായി എത്തിയ ഇവർക്ക് കോവിഡ് പരിശോധനയും നടത്താൻ തുടങ്ങി. ദക്ഷിണ കന്നഡയിൽ 56 പേരും ഉഡുപ്പിയിൽ അഞ്ചുപേരുമാണ് നിരീക്ഷണത്തിലുള്ളത്.
ഇവരെയെല്ലാം വീട്ടിൽ ക്വാറന്റീനിലാക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായാണ് ഇവർ നാട്ടിലെത്തിയത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഇവർ ബ്രിട്ടനിൽ ക്വാറന്റീനിൽ കഴിയുകയും പരിശോധന നടത്തി കോവിഡില്ലെന്ന് സാക്ഷ്യപ്പെടുത്തുകയുംചെയ്തിരുന്നു. എന്നാൽ, ഇവിടെയുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് വീണ്ടും കോവിഡ് പരിശോധന നടത്തുകയായിരുന്നു.
ഇവരുടെ സ്രവപരിശോധന ബുധനാഴ്ച ആരംഭിച്ചു. ഇതിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കും. രോഗബാധയില്ലെങ്കിൽ 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയാനാണ് നിർദേശം. നിലവിൽ ക്വാറന്റീനിൽ കഴിയുന്നവരെല്ലാം കോവിഡിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച് ബോധമുള്ളവരാണെന്നും ക്വാറന്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ജില്ലാ ആരോഗ്യ ഓഫീസർ ഡോ. രാമചന്ദ്ര ബൈരി പറഞ്ഞു.

