KSDLIVENEWS

Real news for everyone

വിനാശകാരിയായ സിറ്റി കില്ലര്‍, തകര്‍ത്തെറിയുന്ന സൂപ്പര്‍ വെപ്പണ്‍ : ലോകം ഭയക്കുന്ന റഷ്യന്‍ ഭീകരന്മാര്‍

SHARE THIS ON

 2018ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഒരു പ്രഖ്യാപനം നടത്തി: ലോകത്ത് തന്ത്രപ്രധാനമായ ശക്തിയായി റഷ്യ മാറും. അന്ന് പുട്ടിന്‍ പ്രഖ്യാപിച്ച പുതുതലമുറ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് പോസിഡോണും സിര്‍കോണും…

മോസ്കോ: യുക്രെയിനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ വീണ്ടുമൊരു മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴുമോയെന്ന ആശങ്ക ആളിപ്പടരുകയാണ്. റഷ്യയുടെ സൈനിക ശക്തി തന്നെയാണ് ഈ ആശങ്കകളുടെയെല്ലാം അടിത്തറ.

മറ്റൊരു രാജ്യത്തിനും വെല്ലാന്‍ കഴിയാത്തത്ര അതിമാരകമായതും എന്തിനെയും തകര്‍ത്ത് തരിപ്പണമാക്കാനും ശേഷിയുള്ള അപകടകാരികളായ ആയുധങ്ങളാണ് റഷ്യയുടെ പക്കലുള്ളത്. ഇതില്‍ ലോകത്തിന് അറിവുള്ളതും ഇല്ലാത്തതുമായവ ഉണ്ട്.

പുറംലോകത്തിന് പോലും വളരെ പരിമിതമായ അറിവുമാത്രമുള്ള ഇവയില്‍ പലതും റഷ്യ ഇതുവരെ പുറത്തെടുത്തിട്ടില്ല. ലോകം ഒരുനിമിഷം കൊണ്ട് ഭസ്മമാക്കാന്‍ ശേഷിയുള്ള ആണവായുധങ്ങളുടെ ശേഖരമാണ് ഇതില്‍ പ്രധാനം. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അമേരിക്കയുടെയോ നാറ്റോയുടെയോ ഭാഗത്ത് നിന്ന് പ്രകോപനപരമായ സാഹചര്യമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഒരു പക്ഷേ റഷ്യ ഈ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമോ എന്ന ഭയം വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നു. ഇതില്‍ അമേരിക്ക പോലും ഭയക്കുന്ന അതീവ വിനാശകാരികളായ രണ്ട് ആയുധങ്ങളാണ് ബെല്‍ഗൊറോഡും പോസിഡോണും. !

 ബെല്‍ഗൊറോഡ്

640 അടിയിലേറെ വലിപ്പമുള്ള കൂറ്റന്‍ അന്തര്‍വാഹിനിയാണ് റഷ്യയുടെ ‘ ബെല്‍ഗൊറോഡ് “. ഓസ്കാര്‍ II ക്ലാസിലുള്ള ബെല്‍ഗൊറോഡ് 2019 ഏപ്രിലില്‍ റഷ്യ അവതരിപ്പിച്ചത്. റഷ്യന്‍ നാവികസേനയിലേക്ക് ഇവയെ 2020ന്റെ അവസാനത്തോടെ ഒദ്യോഗികമായി കമ്മിഷന്‍ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, ബെല്‍ഗൊറോഡിന്റെ കടലിലെ പരീക്ഷണങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. റഷ്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ടോര്‍പിഡോകളുടെ ഉള്‍പ്പെടെ ഗവേഷണങ്ങള്‍ തുറന്ന കടലില്‍ വച്ച്‌ ബെല്‍ഗൊറോഡില്‍ നടത്തിയിരുന്നു.

റഷ്യന്‍ നേവിയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള ബെല്‍ഗൊറോഡിന്റെ നിര്‍ണായക പരീക്ഷണങ്ങളായിരുന്നു അത്. ഇതിന് ശേഷം ഒക്ടോബറില്‍ ഡ്രൈ ഡോക്കിലേക്ക് മടങ്ങിയിരുന്നു. 2022 വേനല്‍ക്കാലത്ത് ബെല്‍ഗൊറോഡിനെ നേവിയുടെ ഭാഗമാക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു. വിമാനവാഹിനി കപ്പലുകളെ നിഷ്പ്രയാസം മുക്കാന്‍ ശേഷിയുള്ള ബെല്‍ഗൊറോഡിനെ ‘ സിറ്റി കില്ലര്‍ ” എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, കടലില്‍ നിന്ന് ബെല്‍ഗൊറോഡ് ഒരു ആക്രമണം നടത്തിയാല്‍ വാഷിംഗ്ടണ്‍ സിറ്റിയെ തകര്‍ക്കാനാത്ര ശേഷി ബെല്‍ഗൊറോഡിനുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ റഷ്യ നിര്‍മ്മിച്ചതില്‍ വച്ച്‌ ഏറ്റവും വലിയ അന്തര്‍വാഹിനിയാണ് ‘ ബെല്‍ഗൊറോഡ് ” എന്നാണ് കരുതുന്നത്. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ അന്തര്‍വാഹിനിയാണ് ബെല്‍ഗോറാഡ് എന്നാണ് റിപ്പോര്‍ട്ട്. ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിനെക്കാള്‍ 130 ഇരട്ടി ശേഷിയുള്ള ആറ് ന്യൂക്ലിയാര്‍ പോസിഡോണ്‍ ടോര്‍പിഡോകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട് ബെല്‍ഗൊറോഡില്‍.

സമുദ്രത്തിന്റെ അടിത്തട്ടിലുള്ളവയെ നശിപ്പിക്കാന്‍ ശേഷിയുള്ള ചെറു അന്തര്‍വാഹിനികളെ വഹിക്കാന്‍ മാത്രം വലിപ്പമുണ്ട് ബെല്‍ഗൊറോഡിന്. അട്ടിമറി, രഹസ്യ നീക്കങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലാണ് ബെല്‍ഗൊറോഡിന്റെ നിര്‍മ്മാണം. എല്ലാത്തിനുമുപരി റഷ്യയുടെ വജ്രായുധമായ പോസിഡോണ്‍ ടോര്‍പിഡോകളാണ് ബെല്‍ഗൊറോഡിന് കരുത്തേകാന്‍ പോകുന്നത്.

 പോസിഡോണ്‍

ലോകത്ത് നിലവിലുള്ളതില്‍ വച്ച്‌ ഏറ്റവും ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്ന ഒന്നാണ് ‘സൂപ്പര്‍ – വെപ്പണ്‍” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്റ്റെല്‍ത്ത് ടോര്‍പ്പിഡോ ആയ ‘പോസിഡോണ്‍ 2M39″. ആണവോര്‍ജ്ജത്തിലാണ് പോസിഡോണ്‍ ടോര്‍പ്പിഡോയുടെ പ്രവര്‍ത്തനം. പോസിഡോണ്‍ ടോര്‍പ്പിഡോകള്‍ക്ക് തീരദേശ മേഖലകളില്‍ കനത്ത നാശം വിതയ്ക്കാനുള്ള ശേഷിയുണ്ട്. ‘റേഡിയോ ആക്ടീവ് സുനാമി’ എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ വിശേഷിപ്പിക്കുന്നത് തന്നെ.

അതായത്, നാവിക കേന്ദ്രങ്ങള്‍, അന്തര്‍ വാഹിനികള്‍, തീരദേശ സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെ സുനാമി പോലെ തകര്‍ത്തെറിയാന്‍ പോസിഡോണിന് കഴിയും. 100 മെഗാടണ്ണോളം ഭാരവാഹക ശേഷിയുണ്ട് പോസിഡോണിന്. പരീക്ഷണഘട്ടങ്ങളിലുള്ള പോസിഡോണിന് ഒരു എതിരാളി ആഗോള സൈനിക ശക്തിയായ അമേരിക്കയുടെ കൈയ്യില്‍ പോലുമില്ല. വിമാനവാഹിനി കപ്പലുകളെ പോലും പോസിഡോണിന് നിസാരമാണത്രെ.! പോസിഡോണിന്റെ കടലിനടിയിലെ പരീക്ഷണങ്ങള്‍ 2018ല്‍ തുടങ്ങിയിരുന്നു.

2027ല്‍ മാത്രമേ പോസിഡോണിന്റെ വിതരണം ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ബെല്‍ഗൊറോഡിനെ കൂടാതെ, ഖാബറോവ്‌സ്ക് എന്ന അന്തര്‍വാഹിനിയ്ക്കും പോസിഡോണിനെ വഹിക്കാനാകും. ഖാബറോവ്‌സ്ക് നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

 ശബ്ദത്തെ പിന്നിലാക്കും !

ഹൈപ്പര്‍സോണിക് ആയുധ രംഗത്ത് അമേരിക്കയുടെ മുഖ്യശത്രുവാണ് റഷ്യ. ശബ്ദത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ കുതിക്കുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ടെക്നോളജി ഗവേഷണത്തില്‍ റഷ്യ അമേരിക്കയേക്കാള്‍ മുന്നിലാണ്. ഏതാനും ദശാബ്ദങ്ങളായി റഷ്യ ഈ രംഗത്ത് സജീവ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അവന്‍‌ഗാര്‍ഡ്, സിര്‍കോണ്‍, കിന്‍ഷല്‍ എന്നീ മൂന്ന് മാരക ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ റഷ്യയെ കരുത്തുറ്റതാക്കുന്നു.

നിലവിലെ മിസൈല്‍ പ്രതിരോധ സാങ്കേതികവിദ്യയെ ഉപയോഗശൂന്യമാക്കുന്ന വിധത്തില്‍ ശബ്ദത്തെക്കാള്‍ വേഗത്തില്‍ കുതിക്കുന്ന ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യയുടെ പക്കലുള്ളത്. 2018ലാണ് ‘ അവന്‍‌ഗാര്‍ഡ് ” എന്ന ന്യൂക്ലിയര്‍ ഹൈപ്പര്‍‌സോണിക് മിസൈല്‍ സിസ്റ്റം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ആര്‍ക്കും കീഴടക്കാനാകാത്തതെന്നാണ് തങ്ങളുടെ ഹൈപ്പര്‍സോണിക് ആയുധങ്ങളെ പുടിന്‍ അന്ന് വിശേഷിപ്പിച്ചത്.

സിര്‍കോണ്‍ ഹൈപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ അത്യാധുനിക പതിപ്പിന്റെ പരീക്ഷണം ഇക്കഴിഞ്ഞ ഡിസംബറിലും റഷ്യ വിജയകരമായി നടത്തിയിരുന്നു. യുക്രെയിന്‍ സംഘര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സിര്‍കോണിന്റെ ഏതാനും പരീക്ഷണങ്ങള്‍ റഷ്യ പൂര്‍ത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!