പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളിയായി ഈ പാര്‍ട്ടികള്‍; നിർണായക ഘട്ടങ്ങളിൽ എന്നും BJP-ക്കൊപ്പം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ തലവനായ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ 21 പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിച്ചെങ്കിലും, ശ്രദ്ധേയമായി ഏഴോളം ബി.ജെ.പി. ഇതര പാര്‍ട്ടികളുടെ നിലപാട്. ഒരുവിഭാഗം പ്രതിപക്ഷം പാര്‍ട്ടികള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മറ്റൊരു വിഭാഗം ബിജെപി ഇതര പാര്‍ട്ടികള്‍. ബിജെപി സഖ്യത്തില്‍ ഇല്ലാത്ത ബി.എസ്.പി, ബി.ജെ.ഡി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, അകാലിദള്‍, ടി.ഡി.പി തുടങ്ങിയ പാര്‍ട്ടികളാണ് തങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ചുള്ളത്. നിര്‍ണായക സമയങ്ങളിലെല്ലാം ബിജെപിയെ പിന്തുണക്കുന്ന ഈ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലും നിലപാട് ആവര്‍ത്തിച്ചുവെന്നതാണ് ശ്രദ്ധേയം. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎയ്ക്ക് പലപ്പോഴും ബിജെഡിയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേയും പിന്തുണയാണ് നിര്‍ണായകമായിരുന്നത്. പ്രത്യക്ഷമായും പരോക്ഷമായും വിശാല പ്രതിക്ഷ ഐക്യത്തിനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ഇവരുടെ നിലപാട് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് മറ്റ് പാര്‍ട്ടികളോടും ചടങ്ങില്‍ സംബന്ധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രപതിയുടേയും പാര്‍ലമെന്റിന്റേയും അധികാരവും ഔന്നത്യവും ഉയര്‍ത്തിപ്പിടക്കണമെന്നായിരുന്നു ബി.ജെ.ഡിയുടെ ആവശ്യം. പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കാത്ത ഏഴ് പാര്‍ട്ടികള്‍ക്കായി നിലവില്‍ ഇരുസഭകളിലുമായി 75 എം.പിമാരാണുള്ളത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന്റേയോ മൂന്നാം മുന്നണിയുടേയോ ഭാഗമാകാനില്ലെന്ന് ബി.ജെ.ഡി തലവനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിക്കെതിരെ കാര്യമായ വിമര്‍ശങ്ങള്‍ ഉന്നയിക്കാറില്ലെന്ന് മാത്രമല്ല, നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും അവരെ പിന്തുണയ്ക്കുക കൂടി ചെയ്ത പാര്‍ട്ടികളാണ് ബി.ജെ.ഡിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസും. നോട്ട് നിരോധനത്തിലും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിലുള്‍പ്പെടെയുള്ള വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനെതിരായപ്പോള്‍, ഇരുപാര്‍ട്ടികളും ബി.ജെ.പിക്ക് പരസ്യപിന്തുണ നല്‍കുകയാണുണ്ടായത്. 12 ലോക്‌സഭാ എം.പിമാരും ഒമ്പത് രാജ്യസഭാ എം.പിമാരുമുള്ള ബി.ജെ.ഡി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനായിരുന്നു വോട്ട് നല്‍കിയത്. ഒഡിഷയില്‍നിന്നുള്ള മുര്‍മുവിന് പിന്തുണ തേടി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ സമീപിച്ചതും ബിജു ജനതാദള്‍ ആയിരുന്നു. പ്രതിപക്ഷ ഐക്യത്തോട് അകല്‍ച്ച കാണിക്കുന്ന ബി.എസ്.പി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച തെലുങ്ക് ദേശം പാര്‍ട്ടി, രാഷ്ട്രപതിയെ അപ്രസക്തയാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്കൊപ്പമില്ലെന്നതും ശ്രദ്ധേയമാണ്. അടുത്തവര്‍ഷം, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെതിരെ തെലുങ്ക് ദേശം പാര്‍ട്ടി, പവന്‍ കല്യാണിന്റെ ജനസേനയ്‌ക്കൊപ്പം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്. നേരത്തെ, എന്‍.ഡി.എ. ഘടകകക്ഷിയും കേന്ദ്രമന്ത്രിസഭയില്‍ അംഗവുമായിരുന്നു ശിരോമണി അകാലിദള്‍, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സഖ്യമുപേക്ഷിക്കുകയായിരുന്നു. വീണ്ടും ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞെങ്കിലും പ്രതിപക്ഷത്തിനൊപ്പമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവർ. അകാലിദളിന്റെ നീക്കം മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ സൂക്ഷമമായി വിലയിരുത്തിക്കൊണ്ടിരിക്കുയുമാണ്. ഗോത്രവിഭാഗത്തില്‍നിന്നുള്ള രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികള്‍ തന്നെയാണ്, രാഷ്ട്രപതിയെ അപ്രസക്തയാക്കി പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമടക്കം 19 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് കഴിഞ്ഞദിവസം ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഇതിന് പുറമേ, പ്രസ്താവനയില്‍ ഒപ്പിട്ടില്ലെങ്കിലും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്രസമിതിയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ജനതാദള്‍ (യു), ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി, ശിവസേന (താക്കറെ), സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, മുസ്ലിം ലീഗ്, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), ആര്‍.എസ്.പി, വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ആര്‍.എല്‍.ഡി എന്നീ കക്ഷികളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.

