തമിഴ്നാട്ടില്‍ അമുലിന്റെ പാൽസംഭരണം നിർത്തണം; അമിത് ഷായ്ക്ക് കത്തെഴുതി സ്റ്റാലിന്

ചെന്നൈ: തമിഴ്നാട്ടില്‍ അമുലിന്റെ പാൽസംഭരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷീരോത്പന്ന നിര്‍മ്മാതാക്കളായ അമുല്‍ സംഭരണം ആരംഭിച്ചത് തമിഴ്നാടിന്റെ പ്രാദേശിക പാലുല്പന്ന നിര്‍മ്മാതാക്കളായ ‘ആവിനെ’ ബാധിച്ചേക്കുമെന്ന ആശങ്കയും അമിത് ഷായ്ക്കെഴുതിയ കത്തില്‍ സ്റ്റാലിന് പങ്കുവെച്ചു. അമുലിന്റെ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ലൈസന്‍സ് ഉപയോഗിച്ച് തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ശീതീകരണ യൂണിറ്റുകളും നിര്‍മാണ പ്ലാന്റും സ്ഥാപിച്ചതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത് അടുത്തിടെയാണെന്നും സ്റ്റാലിന് വ്യക്തമാക്കി. കാര്‍ഷികോത്പാദക കമ്പനികളും (എഫ്.പി.ഓ) സ്വയംസഹായക സംഘങ്ങളുംവഴി കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, റാണിപേട്ട്, തിരുപത്തൂര്‍, തിരുവള്ളൂര്‍ ജില്ലകളില്‍ നിന്ന് അമുല്‍ പാല് സംഭരിക്കുന്നതായും സ്റ്റാലിന് പറഞ്ഞു. ഉത്പാദക മേഖലകള്‍ പരസ്പരം കൈയേറാതെ മറ്റു സഹകരണ സംഘങ്ങളെയും വളരാന്‍ അനുവദിക്കുന്നതാണ് ശരിയായ രീതിയെന്നും സ്റ്റാലിന് വ്യക്തമാക്കി. ഇത്തരം രീതികള്‍ ധവളവിപ്ലവം മുന്നോട്ടുവെച്ച ആശയത്തെത്തന്നെ ചോദ്യംചെയ്യുന്നതാണെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി. അമുലിന്റെ രീതികള്‍ സഹകരണ സംഘങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ മത്സരമുളവാക്കുന്നതാണെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്ഷീരവികസനത്തില്‍ പ്രാദേശിക ക്ഷീരോത്പാദകരുടെ പങ്ക് നിര്‍ണായകമാണെന്നും സ്റ്റാലിന് പറഞ്ഞു. ‘സംസ്ഥാനങ്ങളിലെ ക്ഷീരവികസനത്തിന്റെ ആണിക്കല്ല് പ്രാദേശിക സഹകരണ സ്ഥാപനങ്ങളാണ്, കൂടാതെ ഉത്പാദകരുമായി ഇടപഴകാനും പിന്തുണയ്ക്കാനും വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും അവര്‍ വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്’, സ്റ്റാലിന് വ്യക്തമാക്കി.ക്ഷീരോത്പന്നങ്ങള്‍ക്കു പുറമെ കാലിത്തീറ്റ, ധാതുമിശ്രിതങ്ങൾ തുടങ്ങി ക്ഷീരോത്പന്നം മെച്ചപ്പെടുത്താന്‍ നിരവധി സേവനങ്ങളാണ് ആവിന് കാഴ്ചവെയ്ക്കുന്നതെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ അമുല്‍ തമിഴ്നാട്ടില്‍ ക്ഷീരസംഭരണം നിര്‍ത്തിവയ്ക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന് ഡയറക്ടറാണ് അമിത് ഷാ.

