KSDLIVENEWS

Real news for everyone

മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിച്ച് മർദ്ദിച്ചു; മൂന്ന് പേർക്കെതിരെ പൊലീസ് കേസ്

SHARE THIS ON

പാലക്കാട്: മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.

സമാനമായ നിലയിൽ കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ 16കാരന് ക്രൂരമായ മർദ്ദനമേറ്റിരുന്നു. അമ്മയും അമ്മൂമ്മയും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്. അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പികൊണ്ടും കത്രിക കൊണ്ടും അമ്മയും മുത്തശിയും പരിക്കേൽപിച്ചത്. പതിനാറുകാരന്റെ അമ്മയെയും അമ്മൂമ്മയേയും അമ്മയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവവും നടന്നത്. കളമശ്ശേരി വിടാക്കുഴ രണ്ട് സെന്റ് കോളനിക്കടുത്തായി താമസിക്കുന്ന രാജേശ്വരിയാണ് മകനെ ക്രൂരമായി ആക്രമിച്ചത്. രാജേശ്വരിയും സുഹൃത്ത് രാജേഷും രാത്രി വീട്ടിൽ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. തുടർന്നാണ് രാജേശ്വരിയും അമ്മൂമ്മ വലർമതിയും കുട്ടിയെ തല്ലിച്ചതച്ചത്. ഒരുകൈ തല്ലിയൊടിച്ചു. ദേഹത്തും തോളിലും കമ്പി വടികൊണ്ട് തല്ലി. വാരിയെല്ലിന്റെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു. സംഭവത്തിൽ രാജേശ്വരി, മുത്തശ്ശി വലർമതി, രാജേശ്വരിയുടെ സുഹൃത്ത് സനീഷ് എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!