ഇലക്ഷൻ ടച്ചിൽ പ്രധാനമന്ത്രി; വേഷം ഉത്തരാഖണ്ഡ് തൊപ്പിയും മണിപ്പൂരി ഷാളും

ന്യൂഡൽഹി: രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഉത്തരാഖണ്ഡുകാരുടെ പരമ്പരാഗത തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ച്. ‘ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്മായ ബ്രഹ്മകമലം കൊണ്ട് തൊപ്പി അലങ്കരിച്ചിരിക്കുന്നു’വെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ട്വീറ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങൾക്ക് വേണ്ടി താൻ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേദാർനാഥിൽ പ്രാർഥിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി ബ്രഹ്മകമലം പുഷ്പം ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരമ്പരാഗത മണിപ്പൂരി ഷാൾ പ്രധാനമന്ത്രി പലപ്പോഴായി ധരിക്കാറുള്ളതാണ്. കൈകൊണ്ട് നെയ്ത സ്കാർഫ് മണിപ്പൂരിലെ മെതേയ് ഗോത്രത്തിന്റെ പാരമ്പര്യത്തിൽപ്പെട്ടതാണ്.
ഉത്തരഖാണ്ഡും മണിപ്പൂരും അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് എന്നതാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെ രാഷ്ട്രീയം.
ഉത്തരാഖണ്ഡിൽ ഫെബ്രുവരി 17നും മണിപ്പൂരിൽ ഫെബ്രുവരി 27നും മാർച്ച് മൂന്നിലുമായിട്ടാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജാംനഗർ രാജകുടുംബം സമ്മാനിച്ച സിന്ദൂര തലപ്പാവ് ധരിച്ചിരുന്നു.

