റിപ്പബ്ലിക് ദിനാഘോഷം; രാജ്പഥിൽ വർണാഭമായി പരേഡ്, 25 നിശ്ചല ദൃശ്യങ്ങൾ

ന്യൂഡൽഹി> കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ, കനത്തസുരക്ഷയിൽ രാജ്യം വർണാഭമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യ ആകർഷണമായ പരേഡ് രാജ്പഥിൽ നടന്നു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. സന്ദർശകരെ ചുരുക്കി, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് റിപബ്ലിക് ദിന പരേഡ് രാജ്പഥിൽ ആരംഭിച്ചത്, 2022 ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ. 25 നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നർത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എൽഇഡി സ്ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമില്ല.

