കീഴടങ്ങാൻ റഷ്യൻ ഉപദേശം; പോയി തുലയാൻ’ മറുപടി; മരണം വരിച്ച് യുക്രെയ്ൻ സൈനികർ

കീവ് ∙ ‘ഇതൊരു റഷ്യൻ യുദ്ധക്കപ്പലാണ്, നിങ്ങൾ ആയുധം വച്ചു കീഴടങ്ങിയാൽ അനാവശ്യമായ മരണങ്ങൾ ഒഴിവാക്കാം. കീഴടങ്ങുന്നില്ലെങ്കിൽ ഞങ്ങൾ ബോംബിടും’– ഇന്നലെ രാവിലെ കരിങ്കടലിലെ സ്മീൻയി ദ്വീപ് (സർപ്പദ്വീപ്) കീഴടക്കാനെത്തിയ റഷ്യൻ യുദ്ധക്കപ്പലിൽ നിന്ന് ദ്വീപിലെ യുക്രെയ്ൻ സൈനികർക്കുള്ള സന്ദേശമായിരുന്നു അത്. മറുപടി ഹ്രസ്വമായിരുന്നു: ‘പോയി തുലയെടാ!’.
ബോംബാക്രമണത്തിൽ ദ്വീപിലെ അതിർത്തിരക്ഷാസേനയിലെ 13 സൈനികരും കൊല്ലപ്പെട്ടു. ദ്വീപിൽ അവശേഷിച്ചിരുന്ന 82 സൈനികർ കീഴടങ്ങിയതായി പിന്നീട് റഷ്യ അറിയിച്ചു. ദ്വീപ് റഷ്യൻ നിയന്ത്രണത്തിലായെങ്കിലും സൈനികർ തമ്മിലുണ്ടായ അവസാന ശബ്ദസന്ദേശം ലോകമെങ്ങും പ്രചരിച്ചു.
റഷ്യൻ സൈന്യത്തോട് തുലയാൻ പറഞ്ഞു മരണം വരിച്ച 13 സൈനികർക്കും ‘ഹീറോ ഓഫ് യുക്രെയ്ൻ’ പദവി മരണാനന്തരബഹുമതിയായി നൽകുമെന്ന് പ്രസിഡന്റ് വൊളോമിഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു

