ട്രംപിനെ മാത്രമല്ല,ഉദ്യോഗസ്ഥരെയും അക്രമി ലക്ഷ്യമിട്ടു’; യുഎസ് വെടിവെപ്പിന്റെ കൂടുതൽവിവരങ്ങൾ പുറത്ത്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിരുന്ന് നടന്ന ഹിൽട്ടൺ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ഡൊണാൾഡ് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. തോക്കുകളും കത്തികളുമായി ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു. അക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രതിയുടേതെന്നു കരുതുന്ന എഴുത്തുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാൾ പരിപാടിയിൽ പങ്കെടുക്കുന്ന ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ചിരുന്നുവെന്ന വിവരങ്ങൾ ലഭിച്ചത്.
തെക്കൻ കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമായ 31-കാരൻ കോൾ തോമസ് അലനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഫെഡറൽ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ടോഡ് ബ്ലാഞ്ച് അറിയിച്ചു.
സംഭവസമയത്ത് ട്രംപിനൊപ്പം മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരും ഉണ്ടായിരുന്നു. പ്രതി ഒരു ഷോട്ട്ഗൺ, ഒരു ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുമായാണ് പ്രതി എത്തിയത്. ഹോട്ടലിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാൾ ഒരു സീക്രട്ട് സർവീസ് ഏജന്റിന് നേരെ ഷോട്ട്ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കുകയായിരുന്നു.
വെടിയേറ്റ സീക്രട്ട് സർവീസ് ഏജന്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര പരിക്കേറ്റില്ല. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അപകടത്തിനു പിന്നാലെ ട്രംപ്, മെലാനിയ ട്രംപ്, ജെ.ഡി വാൻസ് എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തുനിന്ന് മാറ്റി.

