നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കണ്ടു
മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനുട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു. അതിനിടെ, ഡിജിപി, എഡിജിപി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അവരില്‍നിന്ന് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.
കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍വരെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നനിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തില്‍ ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന സന്ദേശം നല്‍കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.