അർദ്ധരാത്രിയിൽ ആയുധധാരിയുടെ സാന്നിധ്യം; വീടിന്റെ വാതിലും ജനാലകളും തട്ടി വിളിക്കുന്നു; കാഞ്ഞങ്ങാട് മഡിയൻ കൊളവയലുകാർ ഭീതിയിൽ

കാഞ്ഞങ്ങാട്: കൈയിൽ ആയുധവും എണ്ണയും ചായവുമായി പാതിരാത്രിയിൽ വീടിന്റെ വാതിലും ജനാലകളും തട്ടി വിളിക്കുന്നു. ഇതുമൂലം ഭയന്ന് കഴിയുകയാണ് സ്ത്രീകളും കുട്ടികളും. മഡിയൻകൊളവയൽ ഉപാസനയിൽ രാത്രികാലങ്ങളിൽ ജനലരികിൽ ആയുധധാരിയുടെ സാന്നിധ്യമാണ് ഭയപ്പെടുത്തുന്നത്.
ജനലരികിൽ വന്ന് തട്ടിവിളിക്കുന്നു. പുലർച്ചെ രണ്ടിന് തുടർച്ചയായി ജനാലയിൽ തട്ടലുണ്ടായതായി പല വീട്ടുകാരും പറഞ്ഞു. അകത്തുനിന്നും ജനാല വഴി നോക്കിയാൽ കൈയിൽ എന്തൊക്കെയോ കരുതിയ ഒരു രൂപം കാണുന്നു. എന്നാൽ, പുറത്തിറങ്ങാൻ ഭയമാണ്. ലൈറ്റിട്ടാൽ ഓടിമറയുന്നു.
രാവിലെ ജനാല പരിസരത്ത് എണ്ണപ്പാടുകളും ചായവും കാണുന്നു. പുരുഷന്മാരില്ലാത്ത വീടുകളിലാണ് ഇത്തരം അതിക്രമം. ഏതാനും ദിവസം മുമ്പ് വീടിന്റെ മെയിൻസ്വിച്ച് ഊരിക്കൊണ്ടുപോയി. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

