KSDLIVENEWS

Real news for everyone

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുത്’, ഗവർണറെ കാണാൻ പ്രതിപക്ഷ സംഘം

SHARE THIS ON

തിരുവനന്തപുരം: വിവാദമായ ലോകായുക്ത (Lokayukta) നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കൾ ഇന്ന് ഗവർണ്ണറെ (Governor) കാണും. രാവിലെ പതിനൊന്നരക്കാണ് രാജ്ഭവനിൽ കൂടിക്കാഴ്ച. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവിനും എതിരായ കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് ഓർഡിനൻസ് എന്ന് പ്രതിപക്ഷം ഗവർണറെ അറിയിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളതെന്നാണ് വിവരം. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.

അതേ സമയം എജിയുടെ നിയമോപദേശപ്രകാരമാണ് ഓർഡിനൻസ് എന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ നിയമമന്ത്രി വിശദീകരിച്ചത്. ഗവർണ്ണറുടെ തുടർനടപടിയാണ് ഇനി പ്രധാനം. ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് പോകുന്ന ഗവർണ്ണ‍ർ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക. ലോകായുക്തക്ക് ശുപാർശ ചെയ്യാൻ മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ടെന്നും സർക്കാർ വാദിക്കുന്നു.

എന്നാൽ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള‌ള സർക്കാർ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണം തെറ്റാണ്. കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ട് ഉളളതാണ്. സർക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. 14ാം വകുപ്പ് പ്രകാരമായിരുന്നു മുൻ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെയു‌ം ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്. കോടതികൾക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആർട്ടിക്കിൾ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്സിക്യുട്ടീവ് അല്ലെന്നും ഇതിനെ ല൦ഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശൻ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!